കൊച്ചി: സമാന്തര ടെലഫോൺ എക്സേഞ്ച് സ്ഥാപിച്ച് കേന്ദ്രസർക്കാരിനും മൊബൈൽ സേവന ദാദാക്കൾക്കും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിന്റെ ഹർജിയാണ് ജസ്റ്റീസ് കെ. ഹരിപാൽ പരിഗണിച്ചത്.
പ്രതിയുടെ നടപടി ദേശസുരക്ഷയെയും രാജ്യത്തിന്റെ അഖണ്ഡതയേയും ബാധിക്കുന്നതാണന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. മിലിട്ടററി ഇന്റലിജൻസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സമാന്തര ടെലഫോൺ എക്സേഞ്ചുകൾ കണ്ടെത്തിയത്. പ്രതികൾക്ക് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ പൗരൻമാരുമായി ബന്ധമുണ്ടന്നും കണ്ടെത്തി.
കോഴിക്കോട് കസബ, നല്ലളം സ്റ്റേഷൻ പരിധികളിലായി ആറിടങ്ങളിൽ എക്സേഞ്ച് സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ബ്രോഡ്ബാന്റ് കണക്ഷൻ എടുത്ത് സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ കോളുകൾ ലോക്കൽ കോളുകളായി പരിവർത്തിച്ചാണ് വൻ തട്ടിപ്പ് നടത്തിയത്. ഇന്ത്യൻ ടെലഫോൺ ആക്ട് ലംഘനമാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.
Also Read: നടിയെ ആക്രമിച്ച കേസ്: പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു