ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതിയായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ഹർജിയും കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
നേരത്തെ ഇവർക്കെതിരെ തെളിവില്ലെന്ന വാദം കണക്കിലെടുത്ത് വിചാരണക്കോടതി ഇരുവർക്കും ജാമ്യം നൽകിയിരുന്നു. എന്നാൽ പിന്നീട് എൻഐഎ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ താഹ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.
താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസിൽ താഹയുടെ പങ്കും ബന്ധങ്ങളും താഹയുടെ വസതിയിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ജാമ്യം റദ്ദാക്കിയത്. തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നായിരുന്നു അന്ന് എൻഐഎയുടെ വാദം.
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിനു വേണ്ടി യോഗങ്ങൾ സംഘടിപ്പിച്ചു എന്നാണ് പ്രതികൾക്കെതിരായ കേസ്. 2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുക്കുകയായിരുന്നു.
Also Read: പ്രശസ്ത അർബുദ ചികിത്സാ വിദഗ്‌ധൻ എം.കൃഷ്ണൻ നായർ അന്തരിച്ചു