കണ്ണൂർ: പാലത്തായി പീഡനക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലമാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കണ്ണൂര്‍ നാര്‍കോടിക്സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവര്‍ സംഘത്തിന്റെ ഭാഗമാകും.
കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. വനിതാ ഐപിഎസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. പോക്സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിര്‍ണായക ഘടകമാകും.
തിങ്കളാഴ്ച മുതലാണ് കേസിൽ പുനരന്വേഷണം ആരംഭിക്കുന്നത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന് ആവശ്യം പരിഗണിച്ചാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദമാണ് ഇവർ ഉയർത്തുന്നത് ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയതെന്ന് ഹർജിയിൽ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook