പാലക്കാട്: ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തില്‍ ഉള്പ്പെട്ടയാളിതെന്നാണ് ലഭിക്കുന്ന വിവരം. കോങ്ങാട് സ്വദേശി ബിലാലാണ് കസ്റ്റഡിയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമന്‍ഡ് ചെയ്തു. സദ്ദാം ഹുസൈന്, അഷ്റാഖ്, അഷ്റഫ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
അതേസമയം, ശ്രീനിവാസന്റേയും എസ് ഡി പി ഐ നേതാവ് സുബൈറിന്റേയും കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 28 വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 16 ന് ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ പാലക്കാടുള്ള കടയിലെത്തിയായിരുന്നു ആക്രമണം.
എസ് ഡി പി ഐ പ്രവര്ത്തകന് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങവെ സുബൈറിനെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു കൊലപ്പെടുത്തിയത്.
Also Read: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; ഭരണനിര്‍വഹണം ഓണ്‍ലൈനായി