scorecardresearch

പാലാ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നിഷ

എൻസിപിയുടെ മാണി സി.കാപ്പൻ എൽഡിഎഫ് സ്ഥാനാർഥി

എൻസിപിയുടെ മാണി സി.കാപ്പൻ എൽഡിഎഫ് സ്ഥാനാർഥി

author-image
Nelvin Wilson
New Update
Nisha Jose K Mani Pala By Election 2019 UDF Kerala Congress M

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ നിഷ ജോസ് കെ.മാണി. പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് 'കാത്തിരിക്കൂ' എന്ന മറുപടിയാണ് നിഷ നല്‍കിയത്. അതേസമയം, പാലായിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ നിഷ നിഷേധിച്ചിട്ടുമില്ല.

Advertisment

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പട്ട കാര്യങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. കാത്തിരിക്കൂ എന്ന് മാത്രമാണ് പറയാനുള്ളത്. മൂന്നോ നാലോ ദിവസത്തിനു ശേഷം കൃത്യമായ ചിത്രം തെളിയും. അതിനുശേഷം താന്‍ പ്രതികരിക്കാമെന്ന് നിഷ ജോസ് കെ.മാണി പറഞ്ഞു.

അതേസമയം, നിഷ സ്ഥാനാര്‍ഥിയായാല്‍ ജോസഫ് വിഭാഗം സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്നാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്. നിഷ തന്നെയായിരിക്കും സ്ഥാനാര്‍ഥിയാകുക എന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. എന്നാല്‍, പി.ജെ.ജോസഫ് വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയാല്‍ അത് യുഡിഎഫിന് ദോഷം ചെയ്യും. ഇരു വിഭാഗത്തിനുമിടയില്‍ സമവായ ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Read Also: നിഷ ദയനീയ പരാജയമായിരിക്കും; ഷോണ്‍ സ്ഥാനാര്‍ഥിയാകില്ല: പി.സി.ജോര്‍ജ്

Advertisment

മാണി സി.കാപ്പന്‍ തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍സിപിയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്‍സിപിയുടെ സീറ്റ് ബലംപിടിച്ച് വാങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. നാളെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് സാധ്യത.

പരസ്പരം തര്‍ക്കിച്ചുനിന്ന് പാലായിലെ മേല്‍ക്കൈ നഷ്ടപ്പെടുത്തരുതെന്ന് കേരള കോണ്‍ഗ്രസിന് യുഡിഎഫ് ഉപദേശം നല്‍കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നാണ് യുഡിഎഫ് നിലപാട്. ജോസ് കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും ഇടപെടല്‍ നടത്തും. ഇരു നേതാക്കളും തമ്മില്‍ ധാരണയുണ്ടാക്കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Read Also: അടികൂടി കുളമാക്കരുത്; പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് യുഡിഎഫ് ഉപദേശം

പാലാ ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. വൈകീട്ട് ഏഴിന് ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ കോട്ടയം ഡിസിസിയിലാണ് യോഗം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന പ്രതിസന്ധി യോഗത്തിൽ ചർച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും കേരള കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് നേതാക്കളാണ് പരിശ്രമിച്ചത്.

അതേസമയം, ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. താൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫും സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ള ചുമതല ജോസ് കെ.മാണിക്കാണെന്ന് ജോസ് വിഭാഗവും ശക്തമായി വാദിക്കുന്നു. നിഷ ജോസ് കെ.മാണി സ്ഥാനാർഥിയായി എത്തിയാൽ പി.ജെ.ജോസഫ് എതിർക്കുമെന്നാണ് റിപ്പോർട്ടുകൾ. നിഷയെ അംഗീകരിക്കാത്ത സാഹചര്യത്തിൽ സ്വന്തമായി ഒരു സ്ഥാനാർഥിയെ പി.ജെ.ജോസഫ് നിർത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. താൻ അനുകൂലിക്കുന്ന നാല് പേരുടെ പേരുകളാണ് പി.ജെ.ജോസഫ് മുന്നോട്ടുവയ്ക്കുന്നത്. അതിൽ നിന്ന് ഒരാളെ സ്ഥാനാർഥിയാക്കണമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്.

Kerala Congress M By Election Ldf Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: