പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പരമാര്‍ശത്തില്‍ തന്റെ നിലപാടുകളെ ന്യായീകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. “മതേതരത്തിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തിലേക്ക് എത്തുമോയെന്ന് ആശങ്കയുണ്ട്. കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും,” ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.
മഹാത്മാ ഗാന്ധിയുടെ നിലപാടുകള്‍ പലതും ചൂണ്ടിക്കാണിച്ചിരിക്കുന്ന ലേഖനത്തില്‍ മതേതരത്വത്തിന്റെ പേരില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയാനാവില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. “മതവിദ്വേഷവും വിരോധവും ഉപേക്ഷിക്കുന്നതാണ് യഥാര്‍ത്ഥ സെക്കുലറിസം. തുറന്ന് പറയേണ്ട അവസരങ്ങളില്‍ നിശബ്ദമായിരിക്കരുത്. തിന്മകള്‍ക്കെതിരെ കൈ കോര്‍ത്താല്‍ മതമൈത്രി തകരില്ല,” ബിഷപ്പ് പറയുന്നു.
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നൽകുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെ പഠിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വച്ചത്. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ സംഘടനകളും എത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ബിഷപ്പിനെ തള്ളുകയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു. പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മതമേലധ്യക്ഷന്മാരുടെ യോഗവും ചേര്‍ന്നിരുന്നു.