കൊച്ചി: കൊച്ചി പുറംകടലില്‍ 210 കിലോ ഹെറോയിന്‍ കടത്തിയ സംഭവത്തില്‍ പാക്കിസ്ഥാനിലെ മാഫിയയ്ക്ക് ബന്ധമെന്ന് മൊഴി. അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ച ലഹരിമരുന്നാണിതെന്നാണ് പിടിയിലായവര്‍ എന്‍സിബിക്കു നല്കിയ മൊഴി. ഉരുവില്‍ നിന്ന് പിടിയിലായ ഇറാനിയന്‍ പൗരന്മാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജ്യാന്തര ലഹരിക്കടത്തിന് പിന്നിലെ നിര്‍ണായക വിവരങ്ങള്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് ലഭിച്ചത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തുന്ന ലഹരി മരുന്ന് ഇറാന് തുറമുഖങ്ങളിലെത്തിക്കുകയും ഇവിടെ നിന്ന് ഇറാനിയന്‍ സംഘം കപ്പലിലോ ഉരുവിലോ കൊണ്ടുപോകുന്ന ലഹരിമരുന്ന് ഉള്‍ക്കടലില്‍ വച്ച് പാക്കിസ്ഥാന് കള്ളക്കടത്ത് മാഫിയാ സംഘത്തിന് കൈമാറും. പാക്കിസ്ഥാന് സംഘമാണ് പിന്നീട് ഈ ലഹരി മരുന്ന് ഇന്ത്യന്‍ തീരത്ത് എത്തിച്ച് കൈമാറുന്നതെന്നാണ് വിവരം.
പാക്കിസ്ഥാന് കള്ളക്കടത്ത് സംഘം സാറ്റലൈറ്റ് ഫോണ്‍ വഴി, ഉള്‍ക്കടലില്‍ വച്ച് ലഹരി മരുന്ന് ആര്‍ക്ക് കൈമാറണം എന്ന് നിര്‍ദ്ദേശിക്കും. ഇത്തരത്തില്‍ നിര്‍ദ്ദേശത്തിനായി കാത്ത് കിടക്കുമ്പോഴാണ് ഇറാനിയന്‍ ഉരു എന്‍സിബിയുടെയും നാവിക സേനയുടെയും പിടിയിലായത്. ഉരുവിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഇറാനിയന്‍ പൗരന്മാരായ അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുല്‍ ഔസാര്‍നി, ജുനൈദ്, അബ്ദുള്‍ ഖനി, അര്‍ഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ സാറ്റലൈറ്റ് ഫോണ്‍ ചോര്‍ത്തിയതിലൂടെയാണ് കള്ളക്കടത്തിനെ കുറിച്ചുള്ള വിവരം എന്‍സിബിയ്ക്ക് ലഭിച്ചത്.