കോഴിക്കോട്: തീവ്രവാദ മുസ്ലീം സംഘടനകളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി. തീവ്ര മുസ്ലീം സംഘടനകളെന്ന് താന്‍ ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെയും എന്ഡിഎഫിനെയുമാണെന്ന് പി.മോഹനന് പറഞ്ഞു. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുകയാണെന്നും പി.മോഹനന് പറഞ്ഞു.
“പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ്. ഇത് ആര്‍ക്കാണ് അറിയാത്തത്. മുസ്ലീം വിഭാഗത്തിലെ എല്ലാവരെയും ഉദ്ദേശിച്ചല്ല പരാമര്‍ശം. തീവ്രവാദ നിലപാടിന് മുസ്ലീം വിഭാഗത്തിലെ ഭൂരിപക്ഷം ജനവിഭാഗവും എതിരാണ്. ന്യൂനപക്ഷങ്ങളെ എന്നും ശത്രുപക്ഷത്ത് നിര്‍ത്തുന്ന ബിജെപി തന്റെ നിലപാടിനെ സ്വാഗതം ചെയ്തതിനെ കാര്യമായി എടുക്കുന്നില്ല. കുമ്മനം രാജശേഖരന് അടക്കമുള്ളവരുടെ നിലപാടിനെ ഗൗരവമായി കാണുന്നില്ല.” പി.മോഹനന് പറഞ്ഞു.
Read Also: Horoscope Today November 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണെന്നാണ് പി.മോഹനന് നേരത്തെ പറഞ്ഞത്. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമര്‍ശനം. ഇനി ഇന്ത്യയില്‍ ഇസ്ലാമിക വിപ്ളവത്തിന്റെ കാലമാണെന്ന ഗണപതിയുടെ പ്രസ്താവന ഇരു ഗ്രൂപ്പുകളുടെയും കൂട്ടുകെട്ടിന് തെളിവെന്ന് മോഹനന് ആരോപിച്ചു.
അതേസമയം, മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ലെന്നും എന്നാല്‍, അവരുടെ പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതാണെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
Read Also: പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ്: ഡിസംബര്‍ ഒന്ന് മുതല്‍ നിയമം കര്‍ശനം, ആദ്യം ബോധവല്‍ക്കരണം
പി. മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ വി.ടി.ബൽറാം എംഎൽഎയും രംഗത്തെത്തിയിരുന്നു. മാവോയിസത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സിപിഐഎം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും വി.ടി.ബല്‍റാം പറഞ്ഞു.