കണ്ണൂര്‍: ഫസല്‍ വധകേസിലെ കുറ്റസമ്മത മൊഴി ആര്‍.എസ്.എസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിഷേധിക്കുന്ന സാഹചര്യത്തില്‍, രണ്ടുവര്‍ഷം മുമ്പ് സുബീഷ് നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സി.ബി.ഐ സോണോഗ്രാഫിക് പരിശോധന നടത്തണമെന്ന് പി ജയരാജന്‍.
സുബീഷിന്‍റെ പത്രസമ്മേളനത്തിലെ ശബ്ദവും, ഫോണ്‍ സംഭാഷണത്തിലെ ശബ്ദവും ഒന്നാണോ എന്ന് ഇത്തരമൊരു ശാസ്ത്രീയ പരിശോധനയിലൂടെ തെളിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. “പോലീസിലെ കുറ്റസമ്മത മൊഴിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് സംഘപരിവാര നേതാക്കളുടെ വാദം. എന്നാല്‍ പോലീസിലെ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞ, ഫസല്‍ വധത്തിലെ തന്‍റെ പങ്കാളിത്തം തന്നെയാണ് ഫോണ്‍ സംഭാഷണത്തിലും ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് മാത്രവുമല്ല, പോലീസിലെ കുറ്റസമ്മത മൊഴിയില്‍ ഫസല്‍ കൊലപാതക സംഭവത്തില്‍ പങ്കാളിയാണെന്ന് പറയുന്ന ഷിനോജിന്‍റെ ഫോണ്‍ സംഭാഷണവും കൂടി പുറത്തുവന്നിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് ഷിനോജിനെ തിരുവനന്തപുരം ആറ്റിങ്ങലിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ഒളിവില്‍ പാര്‍പ്പിക്കവേ ഫസല്‍ സംഭവത്തിലെ തന്‍റെ പങ്കാളിത്തം തന്നോട് വെളിപ്പെടുത്തിയതായി മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിഷ്ണു വഞ്ചിയൂര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും സി.ബി.ഐ പരിശോധിക്കണം. അപ്പോള്‍ സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഫസല്‍ വധത്തിലെ ഉള്ളറകള്‍ കൂടുതല്‍ വ്യക്തമാകുമെന്നും ജയരാജന്‍ വ്യക്തമാക്കി.
“സുബീഷിന്‍റെ കുറ്റസമ്മത മൊഴിയില്‍ ഫസല്‍ വധത്തിലെ പങ്കാളിത്തം മാത്രമല്ല ഉള്ളത്. ചിറ്റാരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജി. പവിത്രന്‍റെ വധത്തിലും താന്‍ പങ്കാളിയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരിയില്‍ നിന്നും ഒരു ജീപ്പില്‍ താന്‍ സ്വയം ഡ്രൈവ് ചെയ്താണ് 25 കിലോമീറ്ററിലധികം ദൂരമുള്ള തൊടീക്കളത്ത് പോയി സംഭവം നടത്തിയതെന്ന് വ്യക്തമായി പറയുന്നുണ്ട്. കോടിയേരി നങ്ങാറത്ത്പീടികയിലെ സി.പി.എം പ്രവര്‍ത്തകനായ ജിജേഷിന്‍റെ കൊലപാതകത്തിലെ പങ്കാളിത്തവും സമ്മതിക്കുന്നുണ്ട്”, അദ്ദേഹം പറഞ്ഞു.
“കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ജി. പവിത്രന്‍ കേസില്‍ കേരളാ പോലീസ് തുടരന്വേഷണത്തിനുളള അനുമതിക്കായി വിചാരണ കോടതിയെ സമീപിച്ചത്. കോടതി അനുമതിയോടെ പവിത്രന്‍ കേസില്‍ കേരളാ പോലീസ് തുടരന്വേഷണം നടത്തിവരികയാണ്. അതേ മൊഴി അനുസരിച്ചാണ് ഫസല്‍ വധത്തെക്കുറിച്ചും തുടരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. സത്യം പുറത്തുവരണമെങ്കില്‍ സി.ബി.ഐ അത്തരമൊരു അന്വേഷണത്തിന് കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എന്നാല്‍ പുറത്തുവന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഫസലിന്‍റെ രക്തബന്ധമുളള സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ട കേസില്‍, അന്വേഷണമേ ഇല്ലെന്ന നിലപാടാണ് സി.ബിഐ കൈക്കൊണ്ടിട്ടുള്ളത്. പോലീസിന് ലഭിച്ച കുറ്റസമ്മത മൊഴിയുടെ ഒരുഭാഗം കണക്കിലെടുത്ത് ഒരു അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുമ്പോള്‍ തന്നെ അന്വേഷണമേ ഇല്ലെന്ന മുന്‍വിധിയോടെയുള്ള സി.ബി.ഐ നിലപാട് തിരുത്തുക തന്നെ വേണം. കേന്ദ്രഭരണകക്ഷിയുടെ കൂട്ടിലിട്ട തത്തയായി സി.ബി.ഐ മാറരുത്. ആര്‍.എസ്.എസ് നടത്തിയ കൊലപാതക കേസിലാണ് കാരായി രാജന്‍ ഉള്‍പ്പെടെയുളള സി.പി.എം നേതാക്കള്‍ പ്രതികളായിട്ടുള്ളത്”, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
നാലരവര്‍ഷത്തിലധികമായി നാട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് രണ്ട് പാര്‍ടി നേതാക്കള്‍. അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള സമീപനം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.