കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ തിരഞ്ഞെടുപ്പ് 1934 ലെ ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച് നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.
വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിറവം സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങളായ കെ.എ.ജോണ്‍, ബിജു കെ.വർഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം ഇരുപതിലേക്കു മാറ്റി.
എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് ചെന്നിട്ടില്ലെന്നും അവരെ കേള്‍ക്കാതെ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്, ഹര്‍ജിയിലെ അന്തിമ വിധിക്കു വിധേയമാക്കണമെന്ന ആവശ്യം കോടതി തള്ളി.
Also Read: കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ സൂരജിന്റെ ശിക്ഷാവിധി ഇന്ന്
മലങ്കര അസോസിയേഷന്‍ പ്രസിഡന്റ്, സഭാ സിനഡ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് യാക്കോബായക്കാരായ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. സുറിയാനി സഭയുടെ മേലധ്യക്ഷന്‍ അന്തോഖ്യാപാത്രിയാര്‍ക്കീസാണെന്ന് 1934 ഭരണഘടനയില്‍ പറയുന്നുണ്ടെന്നും തിരഞ്ഞെടുപ്പിന് പാത്രിയാര്‍ക്കീസിനെ ക്ഷണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടന പ്രകാരം കാതോലിക്കാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയില്‍ നിര്‍ദേശിക്കുന്നുണ്ടെന്നും പാത്രിയാര്‍ക്കീസിനെ ക്ഷണിക്കാത്തത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി.