/indian-express-malayalam/media/media_files/uploads/2023/06/Organ-Transplant.jpg)
മരിച്ച എബിൻ (ഇടത്), മുൻ ഡിവൈഎസ്‌പി ഫെയ്മസ് തോമസ് (വലത്)
കൊച്ചി: ലേക്‌ഷോർ ആശുപത്രിയിലെ അവയവദാന കേസിൽ വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ. അപകടത്തിൽ പരുക്കേറ്റ മൂവാറ്റുപുഴ സ്വദേശി എബിന് മതിയായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് അന്ന് കേസ് അന്വേഷിച്ച മുൻ ഡിവൈഎസ്‌പി ഫെയ്മസ് തോമസ് വെളിപ്പെടുത്തി. അവയവദാനത്തിനു മുൻപ് പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറെ വിവരം അറിയിക്കണമെന്ന ചട്ടം ആശുപത്രി അധികൃതർ പാലിച്ചില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
എബിന്റെ മരണകാരണം വ്യക്തമല്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് അന്ന് അന്വേഷണ റിപ്പോർട്ട് നൽകിയത്. അപകടം നടന്ന സ്ഥലം എറണാകുളം റൂറലിലും അവയവദാനം നടന്നത് കൊച്ചി സിറ്റിയിലുമായതിനാൽ കേസ് അന്വേഷണം പിന്നീട് എസിപി തലത്തിലേക്ക് മാറ്റി. അന്വേഷണത്തിൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എബിന് കൃത്യമായ ചികിത്സ നൽകിയിരുന്നുവെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അവയവദാനം നടത്തിയതെന്നുമാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം. ആശുപത്രിയുടെ ഭാഗം കേൾക്കാതെയാണ് കോടതി ഡോക്ടർമാർക്കെതിരെ കേസെടുത്തതെന്നും മാനേജ്മെന്റ് വിശദീകരിച്ചു.
2009 നവംബർ 29 നാണ് മൂവാറ്റുപുഴ സ്വദേശി എബിന് ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ആദ്യം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.
കൊല്ലം സ്വദേശിയായ ഡോ.ഗണപതിയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച എബിന്റെ തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ അവയവദാനത്തിനായി വിട്ടു കൊടുത്തെന്നായിരുന്നു പരാതി. ഈ പരാതിയിൽ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു.
രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും യുവാവിന്‍റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിൽ ചട്ടലംഘനമുണ്ടായെന്നും ആയിരുന്നു കോടതി നിരീക്ഷണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us