/indian-express-malayalam/media/media_files/uploads/2019/01/Amal-Organ-Donation.jpg)
തിരുവനന്തപുരം: ഭർത്താവിന് പിന്നാലെ മകനും നഷ്ടപ്പെട്ടിട്ടും തളരാത്ത മനോവീര്യത്തിന്റെ പേരായി വിജയശ്രീ എന്ന അമ്മ. സംസ്ഥാനത്ത് അവയവദാനം കുത്തനെ കുറയുന്നതിനിടയിലും മകന്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്യാൻ കൊല്ലം ശൂരനാട് നോർത്ത് സ്വദേശിയായ വിജയശ്രീ തീരുമാനിച്ചു.
വിജയശ്രീയുടെ മകന്‍ അമല്‍ (21), അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനുമായി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ടത്. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള(58) ഷാര്‍ജ പൊലീസിലെ ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.
അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണിക്കാവിൽ വച്ച് ബസുമായി കൂട്ടിയിടിച്ചു. രാജന്‍ പിള്ള സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ട ദുഖം മാറുന്നതിന് മുമ്പുതന്നെ മകന്റെ മരണ വാര്‍ത്തയുമെത്തി.
മകന്‍ അമല്‍ രാജിന്റെ മസ്തിഷ്ക മരണം പിന്നീട് സ്ഥിരീകരിച്ചു. സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകര്‍ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ ഇതിന് തയ്യാറായി. തുടര്‍ന്ന് അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കണ്ണിലെ കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. കെഎന്‍ഒഎസ് (മൃതസഞ്ജീവനി ) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.