തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവർണറെ തിരികെ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളാണ് ഗവർണറുടേതെന്നും അദ്ദേഹത്തെ തിരികെ വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ശ്രീരാമകൃഷ്ണനോട് അനുമതി തേടി കത്ത് നൽകിയതായും ചെന്നിത്തല പറഞ്ഞു.
കേരള നിയമസഭയുടെ ഭാഗമായ ഗവർണർ, പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തള്ളിയതും നിയമസഭാ നടപടികളെ അവഹേളിച്ചതും തെറ്റാണെന്ന് ചെന്നിത്തല പരഞ്ഞു. നിയമസഭാ നടപടികളെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറെ വച്ചു പൊറുപ്പിക്കാനാകില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
”സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിൽ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണ്. സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനയ്ക്ക് എടുത്തതും ഐക്യകണ്ഠേന പാസാക്കിയും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്” ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഗവർണറെ ഭയമാണെന്നും അദ്ദേഹത്തിന്റെ നിശബ്ദത അതിന് തെളിവാണെന്നും ചെന്നിത്തല വിമർശിച്ചു.
Read Also: റിപ്പബ്ലിക് ദിനം 2020: ജനുവരി 26 ലെ പരിപാടികൾ ഇങ്ങനെ
അതേസമയം, തന്നെ തിരിച്ചുവിളിക്കാനുള്ള പ്രമേയം സ്വാഗതം ചെയ്യുന്നുവെന്നും പരാതിക്കാർ രാഷ്ട്രപതിയെ സമീപിക്കട്ടെയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
”പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന അനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ പ്രകാരം സര്‍ക്കാരിന്റെ തലവന്‍ ഞാനാണ്. എന്നെ പറ്റി പരാതിയുള്ളവര്‍ രാഷ്ട്രപതിയെ സമീപിക്കട്ടെ. എന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. സര്‍ക്കാരിനെ ഉപദേശിക്കാനും തിരുത്താനും എനിക്ക് അധികാരമുണ്ട്. ഭരണഘടനാപരമായി അത് എന്റെ കര്‍ത്തവ്യമാണ്. എല്ലാവര്ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുന്നതിന് അര്‍ഥം സര്‍ക്കാരുമായി ഏറ്റുമുട്ടുന്നു എന്നല്ല,” ഗവര്‍ണര്‍ വ്യക്തമാക്കി. താൻ ഓരോ തവണ അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോഴും ഭരണഘടന നോക്കാറുണ്ടെന്നും ഗവർണർ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.