/indian-express-malayalam/media/media_files/uploads/2017/02/ramesh.jpg)
രമേശ് ചെന്നിത്തല
ന്യൂഡൽഹി: സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ മറവിൽ കോണ്‍ഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്ന് രമേശ് ചെന്നിത്തല. ഡൽഹി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സോളാർ കേസ് അന്വേഷിച്ച ജ.ശിവരാജൻ കമ്മീഷൻ പരിധികൾ മറികടന്നെന്നും ചെന്നിത്തല ആരോപിച്ചു.
'കോൺഗ്രസിനെതിരെ വ്യാജ പ്രചരണം നടത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് പുതിയ ആരോപണങ്ങൾ. കമ്മീഷൻ റിപ്പോർട്ടെന്ന് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്ന ഈ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ല. രാഷ്‌ട്രീയമായും നിയമപരമായും പ്രതിപക്ഷം ഒറ്റകെട്ടായി നിന്നുകൊണ്ട് ഇവയെ നേരിടും'- ചെന്നിത്തല പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് ലഭ്യമായതിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കമ്മീഷൻ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്. 32 ക്രിമിനൽ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കൾക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സർക്കാർ കരുതരുത്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണ്. അല്ലെങ്കിൽ പ്രതിപക്ഷത്തിന് പകർപ്പ് നൽകിയ ശേഷം പുറത്തുവിടണമായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങൾക്ക് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.