മലപ്പുറം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടരി എ.വിജയരാഘവന് അവിടെ പോകാൻ കഴിയാത്തതിന്റെ നിരാശയാണ് അദ്ദേഹം കാണിക്കുന്നതെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ പരിഹാസം. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും പാണക്കാട്ടേക്ക് ഇനിയും പോവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗ്ഗീയമായാണ് എ വിജയരാഘവൻ കാണുന്നത്. സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് സിപിഎമ്മിനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബാബറി മസ്ജിദ് തകർന്ന സമയത്ത് അന്ന് കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്. അവിടെയാണ് വിജയരാഘവൻ പാണക്കാട്ടെ സന്ദർശനം പോലും വർഗീയ വത്കരിക്കുന്നതെന്നും ഉമ്മൻചാണ്ടി വിമർശിച്ചു.
Read More: എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു, അതിൽ മാറ്റമില്ല: ഉമ്മൻ ചാണ്ടി
ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. സ്ഥാനാർഥി പ്രഖ്യാപനത്തിലോ മറ്റോ ഒരു തരത്തിലുള്ള തീരുമാനവും ഉണ്ടായിട്ടില്ല. ആരൊക്കെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനിരിക്കയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെഎം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടുകൂടാൻ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെഎം മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ അന്നും ഇന്നും കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ രംഗത്തെത്തിയിരുന്നു. ആ ബന്ധം തുടരാനാണോ പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ടതെന്നു കോൺഗ്രസ് വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടിരുന്നു.