തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻചാണ്ടി നയിക്കും. ഉമ്മൻചാണ്ടിക്ക് പുതിയ ചുമതലകൾ നൽകി ഹൈക്കമാൻഡ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഉമ്മൻചാണ്ടി കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മൻചാണ്ടി വഹിക്കും. ഉമ്മൻചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
Read More: എൽഡിഎഫിന് ഭരണത്തുടർച്ച, ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായിക്ക്; ആദ്യ അഭിപ്രായ സർവെ പുറത്ത്
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും ഹൈക്കമാൻഡ് വിലയിരുത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു.
Read Also: ‘നിങ്ങളൊരു സ്ത്രീയായിപ്പോയി’; വനിത ഉദ്യോഗസ്ഥയ്ക്ക് കോൺഗ്രസ് എംഎൽഎയുടെ ഭീഷണി
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാർത്ത മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നല്‍കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്നും പാർട്ടിയിൽ അത്തരം ചർച്ചകളില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Read More: ബംഗാളിൽ വീണ്ടും തൃണമൂൽ, ഡിഎംകെ; എബിപി ന്യൂസ്, സി-വോട്ടർ അഭിപ്രായ സർവെ ഫലം
നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും യുഡിഎഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അധികാരത്തിലെത്തിയാല്‍ രമേശ് ചെന്നിത്തലക്കൊപ്പം ഒരു ടേം ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭ്യൂഹം ഉയർന്നത്.