കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്തും. ഈ മാസം 14 ന് രാവിലെ പത്ത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച. റീജിയണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ കെ. ശ്രീലാലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തൊഴിലുടമ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് വേണ്ടി മാനേജര്‍മാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
നേരത്തെ ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാൻ സംഘടനകൾ തീരുമാനിച്ചിരുന്നു. ഇന്നലെ അർദ്ധരാത്രി മുതൽ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലുമാണ്.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഈടാക്കുന്ന അമിതമായ കമ്മീഷന്‍ ഒഴിവാക്കുക, വേതന വര്‍ധനവ് നടപ്പിലാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ അവസാനിപ്പിക്കുക, അഗ്രിഗേറ്റര്‍ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിക്കെതിരെ നടപടിയെടുക്കുക, വാഗ്ദാനം ചെയ്ത വരുമാനം നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുക, ഷെയര്‍, പൂള്‍ സംവിധാനത്തിലൂടെ ട്രിപ്പ് എടുക്കാന്‍ നിര്‍ബന്ധിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ ആവശ്യങ്ങള്‍.
നിലവില്‍ 26 ശതമാനത്തിന് മുകളിലാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ തൊഴിലാളികളില്‍ നിന്നും കമ്മീഷന്‍ ഈടാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കുക എന്നതും തൊഴിലാളികളുടെ ആവശ്യമാണ്.