/indian-express-malayalam/media/media_files/uploads/2021/08/call-centre-kerala-police.jpg)
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതി നല്‍കാനുളള പൊലീസ് ഹെല്‍പ് ലൈന്‍ സംവിധാനം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉദ്ഘാടനം ചെയ്യുന്നു. എഡിജിപിമാരായ എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ, മനോജ് എബ്രഹാം എന്നിവര്‍ സമീപം.
തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കുന്നതിനുളള കേരള പൊലീസിന്റെ കോൾസെന്റർ സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോൾസെന്റർ ഉദ്ഘാടനം ചെയ്തു. എഡിജിപിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, വിജയ്.എസ്.സാഖറെ എന്നിവരും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം. ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യം വച്ചുളള തട്ടിപ്പുകള്‍ വർധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും. കേന്ദ്രസര്‍ക്കാരിന്റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്റർ സംവിധാനം പ്രവര്‍ത്തിക്കുക.
സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഉപഭോക്താക്കള്‍ കോള്‍സെന്ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പൊലീസ് അടിയന്തിരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും. തുടര്‍ന്ന് പരാതികള്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും.
Read More:നിയമസഭ കയ്യാങ്കളി കേസ്: തടസ്സ ഹർജികളിൽ സെപ്റ്റംബർ ആറിന് വിധി പറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us