കൊച്ചി: സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിരവധി വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണെന്നും ഇവർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സി.സി.ഗിരിജ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
Read Also: കഴിഞ്ഞ 24 മണിക്കൂറിനിടെ 2,003 കോവിഡ് മരണം; രോഗബാധിതർ മൂന്നരലക്ഷം കടന്നു
872 വിദ്യാർഥികൾക്ക് മാത്രമാണ് നിലവിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്തത്. ഇവരിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽനിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഇവർക്കായി ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്‌ത് എത്തിക്കും. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.
Read Also: കൂട്ടുകാരോട് വഴക്കിട്ട മൂന്ന് വയസുകാരി വീട്ടിൽനിന്നിറങ്ങി; നടന്നത് ഒന്നര കിലോമീറ്റർ
സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുംവരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ആദിവാസി മേഖലകൾ, വിദൂരസ്ഥലങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമല്ലെന്നും ഇവിടങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്‌ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സർക്കാർ നിലപാട് അംഗീകരിച്ച ഹൈക്കോടതി ക്ലാസുകൾ നിർത്തിവയ്‌ക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.