കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ കോഴ്‌സുകളുടെ നടത്തിപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി. ആർക്കെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അധികൃതരെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.
മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾക്ക് സംവിധാനമൊരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 872 വിദ്യാർഥികൾക്ക് മാത്രമാണ് നിലവിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഇല്ലാത്തത്. ഇവരിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽനിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഇവർക്കായി ഓൺലൈൻ ക്ലാസുകൾ റെക്കോർഡ് ചെയ്‌ത് എത്തിക്കും. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കി.
Read Also: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ് സംവിധാനമൊരുക്കി; സർക്കാർ കോടതിയിൽ
നിരവധി വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണെന്നും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സി.സി.ഗിരിജ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് തീർപ്പാക്കിയത്. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനുള്ള സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.