കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച പതിവാകുന്നു. ഇന്ന് പുലര്‍ച്ചെ 17 കാരിയായ ഒരു അന്തേവാസി ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടു. ഓടു പൊളിച്ചാണ് ഇവര്‍ ചാടിപ്പോയതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കൊലപാതകം നടന്ന വാര്‍ഡില്‍ തന്നെയാണ് സംഭവം. ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നെങ്കിലും ഷൊര്‍ണൂരില്‍ നിന്ന് പിടികൂടിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രണ്ട് അന്തേവാസികള്‍ ഇവിടെ നിന്ന് രക്ഷപെട്ടിരുന്നു. ഭിത്തിയില്‍ വെള്ളമൊഴിച്ച് കുതിര്‍ത്തതിന് ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് രക്ഷപെട്ടത്. 319 വനിതാ അന്തേവാസികളാണ് മാനസികാരോഗ്യ കേന്ദ്രത്തിലുള്ളത്. ഒരു വനിതാ സുരക്ഷാ ജീവനക്കാരി പോലും ആശുപത്രിയിലില്ല.
ആകെയുള്ള 469 അന്തേവാസികള്‍ക്കായി നാല് താത്കാലിക സുരക്ഷാ ജീവനക്കാരാണ് ഉള്ളത്. രാത്രികാലങ്ങളില്‍ ഒരാള്‍ മാത്രമാണ് കാവലിനായി ആശുപത്രിയിലുള്ളത്. കൊലപാതകം നടന്ന പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഈ മാസം 10 നായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു.
Also Read: Election 2022: പഞ്ചാബ് ഇന്ന് പോളിങ് ബൂത്തിലേക്ക്; യുപിയില്‍ മൂന്നാം ഘട്ടം