/indian-express-malayalam/media/media_files/uploads/2018/05/nipahvirus.jpg)
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി സ്വദേശിയായ റോജയാണ് (39) മരിച്ചത്. ആദ്യത്തെ രോഗനിര്‍ണയ പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ടായിരുന്നു റോജിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
അതേസമയം, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേരും. നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം. നിപ്പ സംശയിച്ച് ആറു പേരെ ഇന്നലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നിപ്പയുടെ ഉറവിടം പഴം തീനി വവ്വാലുകളാണോ എന്ന് ഇന്നറിയാന്‍ സാധിക്കും.
നേരത്തെ ജില്ലയിലെ തിരക്കുള്ള കോടതികള്‍ ആറാം തീയതി വരെ നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിപ്പ ബാധയുടെ സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്‌ക്കണമെന്ന് കലക്ടര്‍ ഹൈക്കോടതിയോട് കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മജിസ്ട്രേറ്റ് കോടതികളും കുടുംബ കോടതികളും ഈ മാസം ആറു വരെ നിര്‍ത്തിവയ്‌ക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷം ശനിയാഴ്‌ച ചേരുന്ന അസോസിയേഷന്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാര്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി.മധുസൂദനൻ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതോടെയാണ് കോടതി നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചത്. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതേസമയം, നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും പ്രതിരോധ പ്രവര്‍ത്തന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.