/indian-express-malayalam/media/media_files/uploads/2022/05/police.jpg)
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ടു പൊലീസുകാർ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു.
സുരേഷിന്റെ വീടിന് സമീപത്ത് വച്ചാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോക് കുമാർ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. എന്നാൽ ക്യാമ്പിന് സമീപത്തെ വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുരേഷ് തന്നെയാണ് മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടത്. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന് സമീപത്തേക്ക് ഇയാൾ വലിച്ചെറിഞ്ഞെന്നും പാലക്കാട് എസ്പി പറഞ്ഞു.
കാട്ടുപന്നിയെ പിടിക്കാന്‍ വീടിന്റെ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച കെണിയില്‍ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷന്‍ നല്‍കിയ ശേഷം ഇയാള്‍ ഉറങ്ങാന്‍ പോയി. രാത്രിയിൽ ഇതുവഴിവന്ന പൊലീസുകാർക്ക് ഷോക്കേറ്റു. ഇടയ്ക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് രണ്ട് മൃതദേഹവും കൈവണ്ടിയില്‍ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്ന് എസ്‌പി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ക്യാമ്പിന് പിറകുവശത്തെ വയലില്‍ പൊലീസുകാരെ മരിച്ചനിലയില്‍ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
Read More: ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസ്; വീടുകളിലും ഓഫീസുകളിലും റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.