തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ഓഗസ്റ്റ് 17 ന് ശേഷം വിതരണം ചെയ്യും. ആദ്യം അന്ത്യോദയ കാർഡുടമകൾക്കാണ് കിറ്റ് ലഭിക്കും. പിന്നീട് പി എച്ച് എച്ച് കാർഡ് ഉടമകൾക്കും ശേഷം നീല, വെള്ള കാർഡുകാർക്കുമായിരിക്കും വിതരണം ചെയ്യുക. കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല, റേഷന്‍ കട വഴിയാകും വെളിച്ചെണ്ണ നല്‍കുക.
കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. തുണിസഞ്ചി അടക്കം 14 ഉൽപ്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് സ്ത്രീകളാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട ഉൽപ്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെളിച്ചെണ്ണ പ്രത്യേകമായി റേഷൻ കട വഴി ലഭ്യമാക്കുന്നതിന് പിന്നിലെ കാരണവും മന്ത്രി വിശദീകരിച്ചു. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഏറ്റവുമൊടുവിൽ നാല് ദിവസം കിറ്റ് വാങ്ങാൻ വേണ്ടി അനുവദിക്കും.
സാധന ലഭ്യത അനുസരിച്ച് കിറ്റിലെ ഉത്പന്നങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടാകാം. ഇതിനു പുറമെ 1000 രൂപയുടെ ഭക്ഷ്യകിറ്റും സപ്ലൈകോ വിതരണം ചെയ്യും. 425 കോടിയാണ് കിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും സൗജന്യ കിറ്റ് നല്‍കുക. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.