തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീയതി നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കിടപ്പ് രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, 221 കിറ്റുകൾ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
Read More: ഓഗസ്റ്റിൽ നൽകിയത് 88 ലക്ഷം ഡോസ്; സെപ്റ്റംബറിൽ ആദ്യ ഡോസ് 100 ശതമാനമെത്തിക്കും: മന്ത്രി
“സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 കിറ്റുകൾ ഉൾപ്പെടെ 86,09,395 ഓണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റുകളുടെ വിതരണം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയുള്ള വാതിൽപ്പടി വിതരണം വഴി എല്ലാ ജില്ലകളിലും നടന്നു വരുന്നു,” മന്ത്രി പറഞ്ഞു.
വിവിധ കാരണങ്ങളാൽ ഓണക്കിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾ മൂന്നിനകം കിറ്റുകൾ കൈപ്പറ്റണമെന്ന് മന്ത്രി പറഞ്ഞു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട ഡി.എസ്.ഒ/ ടി.എസ്.ഒ ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ഇതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.