കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ ക്ഷോഭത്തിൽ പെട്ട ആറ് മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി കരക്കെത്തിച്ചു. രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ച ആറ് മത്സ്യത്തൊഴിലാളികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേര് പൂന്തുറ സ്വദേശികളാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളാണ് ഉള്ളത്. പൂന്തുറ സ്വദേശികളായ ജോസഫ്, ദേവദാസ് എന്നിവരാണ് നാവികസേന രക്ഷപ്പെടുത്തിയവരിലെ മലയാളികള്‍. ബാക്കിയുള്ളവര്‍ കന്യാകുമാരി സ്വദേശികളാണ്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം വാര്‍ഡുകളിലേക്ക് മാറ്റിയ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു. ഇവര്‍ വാര്‍ഡില്‍ ഒബ്സര്‍വേഷനില്‍ തുടരും. വ്യാഴാഴ്ച അപകടത്തില്‍ പെട്ട തൊഴിലാളികള്‍ തകര്‍ന്ന വള്ളങ്ങളിള്‍ അള്ളിപ്പിടിച്ചാണ് ജീവന് നിലനിര്‍ത്തിയത്. പൂന്തുറയില്‍ നിന്ന് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളത്തിലുണ്ടായിരുന്നവരാണ് ജോസഫും ദേവദാസും. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെപ്പറ്റി വിവരമില്ല. കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്നവരാണ് മറ്റ് തൊഴിലാളികള്‍.