തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ താൻ അനുകൂലിച്ചെന്ന റിപ്പോർട്ടുകൾ തള്ളിക്കളയുന്നതായി സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ. പ്രമേയത്തെ താൻ ശക്തമായി എതിർത്തിട്ടുണ്ടെന്ന് രാജഗോപാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.തന്റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തിൽ ഞാൻ ശക്തമായി പറഞ്ഞുവെന്നും കേന്ദ്ര ബില്ലിനെ ഞാൻ എതിർക്കുന്നില്ലെന്നും കേന്ദ്ര സർക്കാരിനെയും എതിർത്തിട്ടില്ലെന്നും രാജഗോപാലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
പ്രമേയവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിനിടെ സ്പീക്കർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചെന്നും രാജഗോപാൽ പറഞ്ഞു. “വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും വേർത്തിരിച്ച് സ്പീക്കർ ചോദിച്ചില്ല. വേർതിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യ മാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്,” ഒ രാജഗോപാൽ പറഞ്ഞു.
തെറ്റിദ്ധാരണയ്ക്കെതിരെ പത്രപ്രസ്താവന..
Posted by O Rajagopal on Thursday, 31 December 2020
കാർഷിക ബില്ലുകൾക്കെതിരായ പ്രമേയം പാസാക്കുന്നതിനായി സംസ്ഥാന നിയമസഭ സമ്മേളിച്ചുപ്പോൾ പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി അംഗം ഒ.രാജഗോപാൽ മാത്രമാണ്. കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമർശങ്ങളെ രാജഗോപാൽ തള്ളി. എന്ത് പ്രശ്നം വന്നാലും മോദിയെ വിമർശിക്കണമെന്നാണ് ചിലർക്കെന്ന് രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.
കർഷകർക്ക് പൂർണമായി സംരക്ഷണം നൽകുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തിയില്ല എന്നത് വസ്‌തുതാവിരുദ്ധമാണ്. ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങൾ പിൻവലിച്ചാലേ പ്രധാനമന്ത്രിയുമായി ചർച്ചയ്‌ക്ക് തയ്യാറാകൂ എന്നാണ് കർഷകർ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കർഷകർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചർച്ച നടക്കാത്തതെന്നും രാജഗോപാൽ പറഞ്ഞു.
എന്നാൽ, പ്രമേയത്തെ എതിർത്ത് രാജഗോപാൽ വോട്ട് ചെയ്‌തില്ല. പൊതു അഭിപ്രായത്തെ താൻ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് എതിർത്ത് വോട്ട് ചെയ്യാതിരുന്നത്. ബാക്കി എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ പിന്തുണയ്‌ക്കുകയായിരുന്നു എന്ന് രാജഗോപാൽ പറഞ്ഞു. ഡെമോക്രാറ്റിക് സ്‌പിരിറ്റോടെയാണ് താൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നതെന്നാണ് രാജഗോപാൽ നൽകിയ വിശദീകരണം.
പ്രമേയത്തെ താൻ അനുകൂലിക്കുകയാണെന്ന് നിയമസഭാ സമ്മേളനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ രാജഗോപാൽ വ്യക്തമാക്കി. പ്രമേയത്തിലെ ചില കാര്യങ്ങളിൽ തനിക്ക് എതിർപ്പുണ്ടെന്നും അതാണ് താൻ സഭയിൽ പറഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.
പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ ചട്ടം 118 പ്രകാരമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. യുഡിഎഫും പ്രമേയത്തെ അനുകൂലിച്ചു. ആരോഗ്യപ്രശ്‌നങ്ങളാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഡിഎഫിൽ നിന്ന് കെ.സി.ജോസഫ് എംഎൽഎയാണ് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പ്രമേയത്തിൽ യുഡിഎഫ് ഭേദഗതി നിർദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശം പ്രമേയത്തിൽ വേണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
കേന്ദ്രം പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയാണ്. ന്യായവില എടുത്തുകളയുന്നതാണ് നിയമങ്ങൾ. കർഷക പ്രതിഷേധം തുടർന്നാൽ അത് കേരളത്തെ വലിയ രീതിയിൽ ബാധിക്കും. കർഷകരുടെ സമരത്തിനു പിന്നിൽ വലിയ ഇച്ഛാശക്തിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.