/indian-express-malayalam/media/media_files/uploads/2018/09/franko-mulakkal-1.jpg)
ലൈംഗിക പീഡനം നടത്തിയെന്ന് ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ന്യായപീഠത്തിന് മുന്നിൽ നിഷ്കളങ്കത തെളിയിക്കുന്നത് വരെ പദവിയിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് കത്തോലിക്കാ സഭയുടെ വാരികയായ 'ഇന്ത്യൻ കറന്റ്സിന്റെ' എഡിറ്റർ ഡോ. ഫാ. സുരേഷ് മാത്യു ആവശ്യപ്പെട്ടു. മെത്രാന്മാർക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരാളെ രക്ഷിക്കാനുള്ള ശ്രമം സഭയ്ക്കാകമാനം ദുരന്ത ഫലങ്ങളായിരിക്കും നൽകുക. വ്യക്തിയുടെ അന്തസിൽ മുറുകെ പിടിക്കേണ്ട സമയം അല്ല ,സഭയുടെ പരിശുദ്ധി ഊനംതട്ടാത്തതാണ് എന്ന് തെളിയിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ലെന്നും കത്തിൽ പറയുന്നു.
അതിരൂക്ഷമായ വിമർശനമാണ് സഭാ നേതൃത്വത്തിനെതിരെ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 1990 ലെ ഗജ്‌റൗള സംഭവം കൂടെ ഉദ്ധരിച്ചാണ് അദ്ദേഹം തന്റെ കത്ത് ആരംഭിക്കുന്നത്. 1990 ൽ കുറ്റക്കാർ (ഗജ്‌റൗള സംഭവത്തിൽ) അജ്ഞാതരായിരുന്നു. ഇന്നോ കുറ്റാരോപിതൻ ഒരു മെത്രാനാണ്. 1990ൽ ഇരയ്ക്ക് നീതി ഉറപ്പു വരുത്താൻ നാം കുറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു; ഇന്നോ, കുറ്റം തെളിയിക്കപെടും വരെ കുറ്റാരോപിതൻ കുറ്റവാളിയല്ല എന്ന ന്യായവാദം നിരത്തി നിയമ ശരിയുടെ (legal correctness) പക്ഷം പിടിക്കുന്നുവെന്നും കത്തിൽ പറയുന്നു.
നിയമ കുരുക്കുകൾ മാറ്റിവച്ച് സഭ ഈ വിഷയത്തെ ഒരു ധാർമ്മിക പ്രതിസന്ധിയായി കാണണം. ഏതു തരത്തിൽ നോക്കിയാലും ജലന്ധർ രൂപതയിൽ ‘ഭീകരമായ ചില പ്രശ്നങ്ങൾ’ ഉണ്ട്. പീഡിതയായ കന്യാസ്ത്രീയുടെ പരാതിയെ കുറിച്ചുള്ള അറിവിൽ മാത്രമല്ല ഈ ഊഹം. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എന്റെ ദൈവശാസ്ത്ര ഗുരുക്കന്മാർ, സഹപ്രവർത്തകയായ വൈദികർ, രൂപതയിൽ നിന്ന് സന്യാസിനികളും, സന്യാസവൃത്തി ഉപേക്ഷിച്ചു പോയവരും ബിഷപ്പിന്റെ ‘അശുദ്ധമായ പ്രവർത്തി’കളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഈ യാഥാർഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ സഭാധികാരികൾക്കാവുമോ? എന്നും കത്തിൽ ചോദിക്കുന്നു.
എല്ലാ മെത്രാന്മാർക്കുമായി എഴുതിയ തുറന്ന കത്തിന്റെ പരിഭാഷ:
"ഓരോ ദിവസവും ജലന്ധർ രൂപത വിഷയം പുതിയ വഴിത്തിരിവുകളിലേക്കു നമ്മെ നയിക്കുന്ന സാഹചര്യത്തിൽ എന്റെ ഓർമ്മകൾ 1990 ഓഗസ്റ്റ് ഒന്നിലേയ്ക്ക് പോവുകയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്ഥിതി ചെയ്യുന്ന കപ്പൂച്ചിൻ മൈനർ സെമിനാരി ആയ ജ്യോതിനികേതനിലേ ഞങ്ങളുടെ ക്ലാസ് മുറിയിലേയ്ക്ക് ഭാഗ്യസ്മരണാർഹനായ ഫാദർ അലക്‌സാണ്ടർ കടുക്കൻമാക്കിൽ കടന്നു വന്നു. ജൂലൈ 13ന്, ഉത്തർപ്രദേശിലെ ഗജ്‌റൗളയിലെ സെന്റ് മേരീസ് കോൺവെന്റിൽ ചിലർ അതിക്രമിച്ച് കടന്ന് രണ്ടു യുവ സന്യാസിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വളരെ വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമായ വാർത്ത ഞങ്ങളോട് പറയാനാണ് അദ്ദേഹം വന്നത്.
സന്യസ്തർക്കെതിരെ നടന്ന ഈ അക്രമത്തിൽ പ്രതിഷേധം അറിയിക്കാൻ ഡൽഹിയിലേക്ക് പോകാൻ അദ്ദേഹം ഞങ്ങളോട് നിർദേശിച്ചു. വാർത്തയുടെ ആഘാതത്തിലും വേദനയിലും ഞങ്ങൾ ഒരു ബസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ ഹൃദയമായ ഇന്ത്യാ ഗേറ്റിൽ എത്തി, സന്യസ്തർക്കെതിരെ ഉണ്ടായ നിർദ്ദയമായ ആക്രമണത്തെ അപലപിച്ച പ്രതിഷേധത്തിൽ പങ്കാളികളായി.
സി. ബി. സി. ഐയുടെ നേതൃത്വത്തിൽ പതിനയ്യായ്യിരത്തിലേറെ ആളുകൾ അവിടെ തടിച്ചു കൂടുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ഇരകൾക്ക് നീതി ആവശ്യപ്പെടുകയും ചെയ്തു. മൂന്നു കിലോ മീറ്റർ അകലെ പ്രധാനമന്ത്രി വി. പി.സിങ്ങിന്റെ വസതിയിലേക്ക് ഞങ്ങൾ പ്രകടനം നടത്തി. അന്നത്തെ ബാംഗ്ലൂർ ആർച്ച് ബിഷപ്പും സി.ബി.സി.ഐ പ്രസിഡന്റുമായിരുന്ന അൽഫോൻസ് മത്തിയാസിന്റെ നേതൃത്വത്തിൽ സഭയിലെ സ്ത്രീ സംഘടനകളുടെയും ക്രൈസ്തവ പ്രതിനിധികളുടെയും ഒരു സംഘം പ്രധാനമന്ത്രിക്ക് നിവേദനം നൽകി.
"ഗജ്‌റൗള റേപ്പ് കേസ്" എന്ന പേരിൽ അന്ന് ദേശീയ തലത്തിൽ വലിയ കോളിളക്കം ഈ സംഭവമുണ്ടാക്കി.
ഇനി, ഇന്നത്തെ സാഹചര്യത്തിലേയ്ക്ക് വരാം. ‘ബലാത്സംഗ ഇര’ ആയ മറ്റൊരു സന്യാസിനി പീഡിപ്പിക്കപ്പെട്ട് തകർച്ചയുടെ കുഴിയിൽ നിന്ന് ആർത്തു കേഴുമ്പോൾ ഇരുപത്തെട്ടു വർഷങ്ങൾക്കപ്പുറം “പീഡിപ്പിക്കപ്പെട്ട സന്യാസിനിക്ക് നീതി വേണം” എന്ന് അലറി വിളിച്ച മൈനർ സെമിനാരി വിദ്യാർത്ഥികൾ മൂക സാക്ഷികളായി നില്കുന്നു. വത്യാസം ഇതാണ്: 1990 ൽ കുറ്റക്കാർ അജ്ഞാതരായിരുന്നു. ഇന്നോ കുറ്റാരോപിതൻ ഒരു മെത്രാനാണ്. 1990ൽ ഇരയ്ക്ക് നീതി ഉറപ്പു വരുത്താൻ നാം കുറ്റക്കാരെ ഉടനടി അറസ്റ്റു ചെയ്യണം എന്ന് ആവശ്യപ്പെട്ടു; ഇന്നോ, കുറ്റം തെളിയിക്കപെടും വരെ കുറ്റാരോപിതൻ കുറ്റവാളിയല്ല എന്ന ന്യായവാദം നിരത്തി നിയമ ശരിയുടെ പക്ഷം പിടിക്കുന്നു.
/indian-express-malayalam/media/media_files/uploads/2018/09/suresh-mathew.jpg)
യുക്തിയെ അതിന്റെ തലയ്ക്കൽ നിർത്താനും അവസരത്തിനൊത്ത് പാട്ടു പാടാനും നാം പഠിച്ചിരിക്കുന്നു. ഇരയെ വേട്ടയാടി ഇല്ലാതാക്കാനുളള മാനസികാവസ്ഥയിലേയ്ക്ക് നമ്മളെത്തി. ഒരേ സമയം ഇരയോടൊപ്പം ഓടാനും വേട്ടക്കാരനോടും വേട്ടയാടാനും സാധിക്കുന്ന കലയിൽ നാം പ്രാവീണ്യം നേടിയിരിക്കുന്നു.
അയർലണ്ടിലെ സന്ദർശന വേളയിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞത് നാം മറന്നു: “ലൈംഗിക കുറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സഭാധികാരികൾക്കു ഉണ്ടായ പരാജയമാണ് പൊതുവികാരം അണപൊട്ടിയൊഴുകാൻ കാരണമാക്കിയത്.” പിന്നീട് അദ്ദേഹം പറഞ്ഞു: അവയെ (സഭയിലെ വൈദികരുടെ ഭാഗത്തുണ്ടായ ലൈംഗിക കുറ്റങ്ങൾ) കൈകാര്യം ചെയ്യാനുണ്ടായ പരാജയം വേദനയുടെ ഉറവിടവും കത്തോലിക്ക സമൂഹത്തിന് വലിയ നാണക്കേടിന് കാരണം ആയി.” പാപ്പയുടെ ഈ വാക്കുകൾ ബധിരകർണ്ണങ്ങളിലാണ് പതിച്ചിരിക്കുന്നത് എന്ന് ജലന്ധർ വിഷയത്തിലെ സഭാധികാരികളുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാം.
ഓരോ ദിവസവും വലിയ രഹസ്യങ്ങളാണ് ഈ വിഷയത്തിൽ വെളിപ്പെട്ടു കൊണ്ടിരിക്കുന്നത്, അത് സഭയുടെ പ്രതിച്ഛായയെ വല്ലാതെ കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒച്ചിഴയുന്ന വേഗത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ എം എൽ എമാർ ഉൾപ്പടെയുളളവർ കുറ്റാരോപിതരായ മറ്റു പല കേസുകളിലും അത്യന്തം വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയിരുന്നു. ഇവിടെയാകട്ടെ ‘കുറ്റം തെളിയുന്നതുവരെ ആരോപിതർ നിഷ്കളങ്കരാണ്’ എന്ന സിദ്ധാന്തം ഇരയുടെ വിസ്തരിച്ചുള്ള മൊഴിയെടുപ്പ് എന്ന പേരിൽ മുൻഗണന നേടുന്നു.
നിയമ കുരുക്കുകൾ മാറ്റിവച്ച് സഭ ഈ വിഷയത്തെ ഒരു ധാർമ്മിക പ്രതിസന്ധിയായി കാണണം. ഏതു തരത്തിൽ നോക്കിയാലും ജലന്ധർ രൂപതയിൽ ‘ഭീകരമായ ചില പ്രശ്നങ്ങൾ’ ഉണ്ട്. പീഡിതയായ കന്യാസ്ത്രീയുടെ പരാതിയെ കുറിച്ചുള്ള അറിവിൽ മാത്രമല്ല ഈ ഊഹം. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എന്റെ ദൈവശാസ്ത്ര ഗുരുക്കന്മാർ, സഹപ്രവർത്തകയായ വൈദികർ, രൂപതയിൽ നിന്ന് സന്യാസിനികളും, സന്യാസവൃത്തി ഉപേക്ഷിച്ചു പോയവരും ബിഷപ്പിന്റെ ‘അശുദ്ധമായ പ്രവർത്തി’കളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഈ യാഥാർഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ സഭാധികാരികൾക്കാവുമോ?
അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന വൈദികരുടെയും സന്യാസിനികളുടെയും തെരുവ് പ്രതിഷേധത്തോട് സഭാ നേതൃത്വത്തിന് പുറംതിരിക്കാനാവില്ല. ഒരാളെ രക്ഷിക്കാനുള്ള ശ്രമം സഭയ്ക്കാകമാനം ദുരന്തസമാനമായ ഫലങ്ങളായിരിക്കും കൊണ്ടുവരിക. കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ ധർണ്ണയിൽ എന്റെ സഹപാഠികളായ കപ്പൂച്ചിൻ വൈദികർ പങ്കെടുത്തിരുന്നു. ഇപ്പോൾ സഭയിൽ നടക്കുന്ന അരോചകമായ തലത്തിലെത്തിയ വിനാശകരമായ സംഭവ വികാസങ്ങളിൽ മനം മടുത്താണ് അവർ അതിന് മുതിർന്നിട്ടുള്ളത്.
കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുന്നേ നേരെ ആക്കണം എന്ന് സഭയിലെ അത്യുന്നത അധികാരികളോട് കടുത്ത നിരാശയോടെ ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങ് അവകാശപ്പെടുന്ന നിഷ്കളങ്കത ന്യായപീഠത്തിന് മുമ്പാകെ തെളിയിക്കുന്നത് വരെ പദവിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം എന്ന് ബിഷപ് ഫ്രാങ്കോയോടും അഭ്യർത്ഥിക്കുന്നു. വ്യക്തിയുടെ അന്തസിൽ മുറുകെ പിടിക്കേണ്ട സമയം അല്ല ഇത്, സഭയുടെ പരിശുദ്ധി ഊനംതട്ടാത്തതാണ് എന്ന് തെളിയിക്കേണ്ട സമയമാണ് ഇത്.
ഇന്ത്യയിലെ സഭാധികാരികൾക്ക് ഒരു മുന്നറിയിപ്പായി മാറേണ്ട പോപ്പ് ഫ്രാൻസിസിന്റെ ഉദ്ധരണി പറഞ്ഞു ഞാൻ ഉപസംഹരിക്കട്ടെ: “നാം എവിടെ ആയിരിക്കേണ്ടിയിരുന്നുവോ അവിടെ ആയിരുന്നില്ല എന്ന് സമൂഹം എന്ന നിലയിൽ സഭാ നാണക്കേടോടും അനുതാപത്തോടും കൂടെ അംഗീകരിക്കുന്നു, അനേകം ജീവനുകൾക്ക് ഉണ്ടാവുന്ന ഹാനിയുടെ ആഴവും പരപ്പും എത്ര വലുതാണ് എന്ന് തിരിച്ചറിയാതെ പ്രവർത്തിക്കേണ്ട സമയത്തു നാം തീരുമാനങ്ങൾ എടുത്തില്ല.” ഈ വിഷയത്തിൽ ഇന്ത്യയിലെ സഭ സത്വര നടപടികൾ കൈക്കൊള്ളുവാൻ പ്രതിജ്ഞാബദ്ധരാണ് എന്ന് എത്രയും വേഗം തെളിയിക്കട്ടെ"
ആദരവോടെ,
ഫാ, സുരേഷ് മാത്യു ഓ. എഫ്. എം. ക്യാപ്.
എഡിറ്റർ, ഇന്ത്യൻ കറൻറ്സ് വാരിക
ഡൽഹി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.