/indian-express-malayalam/media/media_files/uploads/2018/09/franko-mulakkal-2.jpg)
കൊച്ചി: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബിഷപ്പിന് ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതി അപേക്ഷ തളളിയത്. ജാമ്യം അനുവദിച്ചാൽ അന്വേഷണം അട്ടിമറിക്കുമെന്ന ഗുരുതര ആരോപണം നിലനിൽക്കുന്നുവെന്നും പ്രഥമദൃഷ്ട്യാ ബിഷപ്പിനെതിരെ തെളിവുകളുണ്ടെന്നും വ്യക്തമാക്കി കൊണ്ടാണ് കോടതി ജാമ്യം നിരസിച്ചത്.
ബിഷപ്പിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ വ്യാഴാഴ്ച വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എതിർത്തിരുന്നു. ബിഷപ്പിന് ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
അതേസമയം, കന്യസ്ത്രീക്കെതിരെ ഉയർന്ന പരാതിയിൽ നടപടി എടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നൽകാനുളള കാരണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകൻ വാദിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്നു ദിവസം ഏതാണ്ട് 23 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബർ ആറുവരെ റിമാൻഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോൾ പാലാ സബ് ജയിലിലാണുളളത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബലാത്സംഗ കേസിൽ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത്.
ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാഞ്ഞിരപ്പളളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലുളള ബിഷപ്പുമാരുടെ സംഘം കഴിഞ്ഞ ദിവസം സബ് ജയിലിലെത്തി സന്ദർശിച്ചിരുന്നു. പാലാ എംഎൽഎ കെ.എം.മാണിയും ഇന്നലെ ജയിലിലെത്തി ബിഷപ്പിനെ സന്ദർശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.