/indian-express-malayalam/media/media_files/uploads/2018/09/Protest-1.jpg)
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കും. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
എന്നാൽ അറസ്റ്റ് ഇന്ന് ഉണ്ടാകുമോയെന്ന് ചോദ്യം ചെയ്യലിന് ശേഷമേ പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം എസ്‌പി ഹരിശങ്കർ പറഞ്ഞു. അന്വേഷണത്തിന് ആരുടെയും അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തത് വഞ്ചനയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി ഇന്നലെ പറഞ്ഞിരുന്നു. കേസില്‍ നിയമം അട്ടിമറിച്ചാണ് പൊലീസ് നീങ്ങുന്നതെന്ന് പറഞ്ഞ സമരസമിതി, ബിഷപ്പിന് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ ഇല്ലാതാക്കുന്നതിനും അവസരം ഒരുക്കുകയാണ് പൊലീസെന്നും പറഞ്ഞു.
ജലന്ധർ അതിരൂപതയുടെ അദ്ധ്യക്ഷ ചുമതലകളിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോയെ മാറ്റിയത് സമരം വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യം ചെയ്‌ത ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ സമരസമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.
2018ലെ ക്രിമിനൽ നിയമ ഭേദഗതിയിൽ ലൈംഗിക പീഡന കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ചട്ടം അന്വേഷണ സംഘം പാലിച്ചില്ലെന്ന വാദം സമരസമിതി ഉന്നയിക്കുന്നു. ബിഷപ്പിനെ സംരക്ഷിക്കുന്നതിലൂടെ ജനങ്ങളോട് തെരുവിലിറങ്ങാൻ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.