/indian-express-malayalam/media/media_files/uploads/2020/05/ksrtc-amp.jpg)
തിരുവനന്തപുരം; കർണാടക റോഡ് ട്രാൻസ്പോർട്ടുമായി നടത്തിയ നിയമനടപടികളിൽ വിജയം നേടിയ കെഎസ്ആർടിസി കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. എന്നാൽ പേരും ലോഗോയും കേരളത്തിന് നൽകിയ ഉത്തരവിന്റെ പകർപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും, പകർപ്പ് ലഭിച്ചാൽ നിയമപരമായി നീങ്ങുമെന്നും കർണാടക സർക്കാർ പറഞ്ഞു.
കർണാടക സംസ്ഥാവുമായി ഇക്കാര്യത്തിൽ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല. ഫെഡറൽ സംവിധാനത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ലെന്നും കേരള ആർടിസി സിഎംഡി വെള്ളിയാഴ്ച പറഞ്ഞു.
ഈ വിഷയം ഇരുസംസ്ഥനങ്ങളും തമ്മിൽ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കിരിന്റേയും കെഎസ്ആർടിസിയുടേയും ആവശ്യം. ഈക്കാര്യത്തിൽ ഒരു സ്പർദ്ധയ്ക്കും
ഇടവരാതെ, സെക്രട്ടറിമാർ തലത്തിലും, ആവശ്യമെങ്കിൽ മന്ത്രിമാർ തലത്തിലും ചർച്ച നടത്തും. ഈ വിവരം ഔദ്യോഗികമായി കർണാടകയെയും അറിയിക്കും. സിഎംഡി വ്യക്തമാക്കി.
യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമെയ്‌ൻ പേര് കർണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവ്വീസുകൾ ബംഗുളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകയ്ക്കാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ KSRTC.IN, KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവ് വെച്ച് കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും. അക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് കെഎസ്ആർടിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അതിന് സന്നദ്ധമല്ല എന്ന വിവരം വളരെ നയപരമായി കേരളം കർണാടകയെ അറിയിക്കും.
Read Also: കെഎസ്ആർടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം
ഇക്കാലത്ത് ഓൺലൈനിൽ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെഎസ്ആർടിസിക്ക് പിടിച്ചു നിൽക്കാനാകില്ല. ലോഗോയും മറ്റു കാര്യങ്ങളിലും ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കും. കർണാടക കേരളത്തിലേക്കും, കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും എന്നാൽ ഓൺലൈൻ ഡൊമെയ്ന്റെ കാര്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഎംഡി അറിയിച്ചു.
അതേസമയം, വിവാദങ്ങൾ അനാവശ്യമാണെന്നും അതേ പേര് തുടർന്ന് ഉപയോഗിക്കുമെന്നും കർണാടക വ്യക്തമാക്കിയിരുന്നു. ഉത്തരവിന്റെ പകർപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കുകയാണെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കർണാടക ആർടിസി എംഡി ശിവയോഗി സി കലാസാദ് 'ദി ഇന്ത്യൻ എക്സ്പ്രസ്സിനോട്' പറഞ്ഞു. കൺട്രോളർ ഓഫ് ട്രേഡ്മാർക്സിൽ നിന്നും നോട്ടീസ് ലഭിക്കാതെ കേരളത്തിന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കർണാടക ഗതാഗത വകുപ്പ് മന്ത്രി ലക്ഷ്മൺ സവധി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.