/indian-express-malayalam/media/media_files/Y5VxPGpze1sBjAYSHerh.jpg)
ഫൊട്ടോ: ഫേസ്ബുക്ക് / സുരേഷ് ഗോപി
കൊച്ചി: മാധ്യമ പ്രവർത്തകരെ പരിഹസിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. പ്രതികരണം തേടാൻ നിന്ന മാധ്യമ പ്രവർത്തകരോട് "നോ ബോഡി ടച്ചിങ്ങ് പ്ലീസ്" എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. "അകലം പാലിച്ച് നിൽക്കണം" എന്നും നടൻ പറഞ്ഞു. കലൂരിൽ ട്രാൻസ്ജെൻഡർമാരുടെ കേരളപ്പിറവി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് എംപി മാധ്യമ പ്രവർത്തകരെ പരിഹസിച്ചത്. മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യങ്ങളോടും സുരേഷ് ഗോപി പ്രതികരിച്ചില്ല.
അതേസമയം, ഇനി വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശ്ശൂരിൽ മാധ്യമ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമ പ്രവർത്തകർ മുന്നിലെത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം. "വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി വഴി തടയരുത്. മുന്നോട്ട് പോകാൻ എനിക്കും അവകാശമുണ്ട്. വകുപ്പ് അറിയണോ?," സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ, കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലിസ് കേസ് എടുത്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമ പ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും, എംപി വീണ്ടും കൈ തോളില്‍ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയെ ഫോണിൽ വിളിച്ച് മാപ്പ് പറയാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. പിറ്റേന്ന്, സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞെങ്കിലും, മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ടു പോവുകയായിരുന്നു. അനുവാദമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു എന്നതിന്, 354 എ വകുപ്പ് പ്രകാരമാണ് നടപടി. കോഴിക്കോട് നടക്കാവ് പൊലിസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം മാനസികമായി ഏറെ ആഘാതമുണ്ടാക്കിയെന്ന് മാധ്യമ പ്രവർത്തക പറഞ്ഞു. സുരേഷ് ഗോപിയുടേത് വിശദീകരണമായിട്ടേ തോന്നിയിട്ടുള്ളൂ, മാപ്പായിട്ട് തോന്നിയിട്ടില്ലെന്നും മാധ്യമ പ്രവർത്തക പറഞ്ഞു.
"ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി. പെട്ടെന്ന് ഷോക്ക് ആയി. പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതം ഉണ്ടാക്കി. അതുകൊണ്ടാണ് പരാതി നല്‍കുന്നത്. എനിക്ക് മോശമായി തോന്നിയത് കൊണ്ട് മാത്രം മാപ്പ് പറയേണ്ട. ചെയ്തത് മോശമാണെന്ന് അദ്ദേഹം തിരിച്ചറിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തെറ്റ് തന്നെയാണ്. സുരേഷ് ഗോപി പറഞ്ഞത് വിശദീകരണം ആയിട്ടേ തോന്നിയുള്ളു. മാപ്പായിട്ട് തോന്നിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും," മാധ്യമ പ്രവർത്തക പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.