/indian-express-malayalam/media/media_files/uploads/2020/04/currency-1.jpg)
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും വീട്ടിലിരിപ്പാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്നാണ് സർക്കാർ നിർദേശങ്ങൾ. വേണ്ട സാധനങ്ങൾ വീട്ടിലെത്തിച്ച് തരാൻ വരെ സർക്കാർ വഴികൾ ഒരുക്കുന്നു. പക്ഷെ എടിഎമ്മിൽ പോയി കുറച്ച് പൈസ എടുക്കണമെങ്കിൽ എന്തു ചെയ്യും.
ഇനി അതും പേടിക്കേണ്ട. ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പോസ്റ്റ് ഓഫീസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ മതി. പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക.
Read More: രോഗമില്ലാത്തവരും വീട്ടിലുണ്ടാക്കിയ മാസ്ക് ഉപയോഗിക്കണം: ആരോഗ്യമന്ത്രാലയം
പല ആവശ്യങ്ങളുമായി ആളുകൾ ബാങ്കുകളിൽ എത്തുന്നതു മൂലമുള്ള തിരക്കും അതുവഴി സംഭവിച്ചേക്കാവുന്ന രോഗ വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. ഇത്തരത്തിൽ പോസ്റ്റ് ഓഫീസ് വഴി 143 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം പിൻവലിക്കാം. സഹകരണ ബാങ്കുകൾ ഇതില്‍ ഉൾപ്പെടില്ല.
കോവിഡ് വ്യാപനം തടയാനായി കര്‍ശന നിര്‍ദേശങ്ങളുണ്ടെങ്കിലും എടിഎമ്മിലെയും ബാങ്കുകളിലെയും തിരക്ക് കുറയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ പണം എത്തിക്കാനുള്ള സംവിധാനം നടപ്പാക്കാമെന്ന ശുപാര്‍ശ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.
അതേസമയം സംസ്ഥാനത്തെ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം ഒരുങ്ങുന്നു. അടുത്തയാഴ്‍ച തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 2 മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഇക്കഴിഞ്ഞയാഴ്ച വൈകിട്ട് നാല് വരെയാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ലോക്ക് ഡൗണിൽ കഴിയുന്ന 70 വയസ്സിലധികം പ്രായമുള്ളവർക്ക് ബാങ്കിങ് സേവനങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതിയുമായി എസ്ബിഐയും രംഗത്തെത്തിയിട്ടുണ്ട്. 70 വയസ്സ് കഴിഞ്ഞവർക്ക് പുറമേ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക അവശതകൾ നേരിടുന്നവർ എന്നിവർക്കും എസ്ബിഐയുടെ വാതിൽപ്പടിസേവനം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക.
ബാങ്ക് ശാഖയുടെ അഞ്ച് കിലോമീറ്റർ വരെ ദൂര പരിധിയിലുള്ള ഉപഭോക്താക്കൾക്ക് വാതിൽപ്പടി സേവനത്തിനായി ബാങ്കുകളെ ബന്ധപ്പെടാം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ വഴിയാണ് അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടേണ്ടത്. ജോയിന്റ് അക്കൗണ്ടുകൾ, വ്യക്തിപമായ ആവശ്യങ്ങൾക്കല്ലാതെ എടുത്ത അക്കൗണ്ടുകൾ, മെെനർ അക്കൗണ്ടുകൾ എന്നിവ പുതിയ സേവനത്തിന്റെ പരിധിയിലുൾപ്പെടുന്നില്ല.
ഓരോ സാമ്പത്തിക ഇടപാടിനും 100 രൂപ വീതമാണ് വാതിൽപ്പടി സേവനത്തിനായി ഈടാക്കുക. മറ്റു ഇടപാടുകൾക്കായി 60 രൂപയും ഈടാക്കും. അക്കൗണ്ട് ഏത് ബ്രാഞ്ചിലാണോ അവിടെ രജിസ്ട്രർ ചെയ്ത് സേവനങ്ങൾ ഉപയോഗഗിക്കാം. ശാരീരിക വെല്ലുവിളികളും അവശതകളും നേരിടുന്നവർ അവ തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളും നൽകണം. ബാങ്കിൽ പണമടക്കുകയും പിൻവലിക്കുകയും ചെയ്യുന്നതിന് പുറമേ ചെക്കുകളും ചെക്ക് ബുക്കിനായി അപേക്ഷിക്കുന്ന സ്ലിപ്പുകളും ലഭ്യമാക്കുന്നതടക്കമുള്ള ഏതാനും സേവനങ്ങളും ഡോർ ഡെലിവറി വഴി ലഭ്യമാക്കാം. ഡ്രാഫ്റ്റുകളുടെ വിതരണത്തിനായും ഇത് ഉപയോഗിക്കാം.
മുതിർന്ന പൗരൻമാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാണ് ബാങ്ക് ശാഖകൾക്ക് എസ്ബിഐ നിർദേശം നൽകിയിരുന്നു. കെവെെസി പൂർത്തിയാക്കിയ അക്കൗണ്ടുകളിൽ 70 വയസ്സിൽ കൂടുതലുള്ളതായി കണ്ടെത്തിയവരുടെ അക്കൗണ്ടുകൾ സീനിയർ സിറ്റിസൺ അക്കൗണ്ടുകളാക്കി മാറ്റുകയും ചെയ്തിരുന്നു.
മുതിർന്ന പൗരൻമാരും ശാരീരിക വെല്ലുവിളി നേരിടുന്നവരും അടക്കമുള്ളവർക്ക് ബാങ്കിങ് സേവനങ്ങൾ വീടുകളിലെത്തിക്കുന്ന കാര്യം പരിഗണിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.