/indian-express-malayalam/media/media_files/uploads/2021/09/nipah-12.jpg)
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച പന്ത്രണ്ടുകാരന് നിപ സ്ഥിരീകരിച്ചു. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ഇന്നലെ രാത്രി വൈകിയാണ് പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നു ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
എൻഐവിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. കോഴിക്കോട് നിന്നുള്ള മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് കലക്ടർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്. ചാത്തമംഗലം ചൂലൂർ സ്വദേശിയാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 നു കലക്ടറേറ്റില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേർന്നു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒന്നാം തീയതിയാണ് കുട്ടിയെ നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞത്. ഛർദിയും മസ്തിഷ്‌കജ്വരവും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവർ പറഞ്ഞു.
ഈ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കം മറ്റ് രണ്ട് ആശുപത്രികളിലും ഒരു ഡോക്ടറുടെ വീട്ടിലും ചികിത്സ തേടിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പച്ചതോടെ ശ്രവ സാംപിൾ ശേഖരിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയായിരുന്നു.
അതേസമയം കോഴിക്കോട്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത തല യോഗങ്ങൾ ചേർന്നെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പിനോട് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നേരിട്ട് നിർദേശിച്ചതായും വിവരമുണ്ട്.
ഞായറാഴ്ച പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തുമെന്നും ആരോഗ്യ മന്ത്രി ജില്ലയിലെത്തുമെന്നും വിവരമുണ്ട്.
2018ൽ പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് കോഴിക്കോടിന് പുറത്ത് മലപ്പുറം ജില്ലയിലടക്കം രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. അന്ന് 17 പേർ നിപ ബാധിച്ച് മരിച്ചിരുന്നു. രോഗികളെ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് ഏറെ പേർക്കും വൈറസ് പകർന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.