/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus.jpg)
Representational Image
കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മോണോക്ലോണല്‍ ആന്റിബോഡി എത്തിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഓഗസ്റ്റ് 30-ാം തീയതി മരണപ്പെട്ട വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരേയും പരിശോധിക്കും. നിപ സ്ഥിരീകരിച്ച ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായി.
നിപ പരിശോധനയ്ക്കായുള്ള മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ബി എസ് എല്‍ ലെവല്‍ രണ്ട് ലാബുകളാണ് ജില്ലയിലേക്ക് എത്തിക്കുക. സാഹചര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അയച്ച വിദഗ്ദ സമിതിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗബാധിതരായ 11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക. ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ആൾക്കൂട്ടനിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.