/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus.jpg)
Representational Image
കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. ജനങ്ങളില്‍ ഭീതി പരത്താന്‍ കാരണമായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയതെന്ന് കളക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു
ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്നും വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നുമായിരുന്നു കളക്ടറുടെ മുന്‍ ഉത്തരവ്.
നിപ രോഗികളുമായി സമ്പർക്കം പുലർത്തി നിരീക്ഷണത്തിലുള്ള 11 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ് ആണെന്ന് ഇന്ന് റിസൾട്ട് ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ ഹൈ റിസ്ക് സമ്പർക്കത്തിൽ വന്നിട്ടുള്ള 94 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയിട്ടുള്ളത്. അതേസമയം, നിപ ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ ആറ് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
കോഴിക്കോട് നഗരത്തിൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിപ ആദ്യം റിപ്പോർട്ട് ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു.
കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക്ക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി.
അതേസമയം, സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30-ാം തീയതി മരിച്ചയാള്‍ക്കും ഇന്നലെ നിപ സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കായി ശേഖരിച്ചിരുന്ന ഇദ്ദേഹത്തിന്റെ തൊണ്ടയിലെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗബാധിതനായിരുന്നതായി കണ്ടെത്തിയത്. മരിച്ച രണ്ടാമത്തെ വ്യക്തിക്ക് നിപ ബാധിച്ചത് ഇദ്ദേഹത്തില്‍ നിന്നാണെന്നാണ് നിഗമനം.
ആദ്യ രോഗിയുടെ ഫോൺ ലൊക്കേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി വൈറസ് ബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് മനസിലാക്കാൻ ശ്രമം തുടരുന്നുണ്ട്. നിപ വ്യാപനത്തിലെ ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) രോഗമുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 30 ആരോഗ്യപ്രവര്‍ത്തകരുടെ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് ജില്ലയിൽ അടുത്ത ഞായറാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.