തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കുകൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയ ആറ് പേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 24 ആയി ഉയര്‍ന്നു.
യുകെയില്‍നിന്ന് എത്തിയ രണ്ടു പേര്‍ (18), (47), ടാന്‍സാനിയയില്‍നിന്ന് എത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍നിന്ന് എത്തിയ യുവതി (44), അയര്‍ലാന്‍ഡില്‍നിന്ന് എത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍നിന്നു വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
18, 19 തീയതികളില്‍ കൊച്ചിയിലെത്തിയ ആറ് പേരും വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
10 ന് നൈജീരിയയില്‍നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17ന് നടത്തിയ തുടര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നു മന്ത്രി പറഞ്ഞു.
ഡിസംബര്‍ 18 ന് യുകെയില്‍നിന്നു തിരുവനന്തപുരത്ത് എത്തിയ അൻപതിയൊന്നുകാരിക്ക് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
അതിനിടെ, രാജ്യത്തെ ഒമിക്രോൺ കേസുകൾ 213 ആയി ഉയർന്നു.ഡൽഹി(57)യിലും മഹാരാഷ്ട്ര(54)യിലുമാണ് കൂടുതൽ രോഗികളുള്ളത്.