/indian-express-malayalam/media/media_files/uploads/2023/06/Nikhil-Thomas.jpg)
നിഖിൽ തോമസ്
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. നിഖിലിന്റെ ജാമ്യാപേക്ഷ ജൂണ്‍ 27-ന് കോടതി പരിഗണിക്കും. ജൂണ്‍ 26-ന് കേസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
നിഖില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റ് അബിന്‍ സി.രാജാണെന്നാണ് നിഖിലിന്റെ മൊഴി. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അബിന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നുമായിരുന്നു നിഖിലിന്റെ മൊഴി. മുന്‍ എസ്എഫ്‌ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു.
ഇതോടെ അബിനും കേസില്‍ പ്രതിയാകും.വ്യാജ സര്‍ട്ടിഫിക്കറ്റിനായി അബിന് നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ മാലിദ്വീപില്‍ അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.
നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി.
മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ വിദേശത്തുനിന്ന് ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്‌നാഥ് പറഞ്ഞു. നിഖില്‍ തോമസിനെ വൈദ്യ പരിശോധനയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു തുടര്‍ന്ന് കായംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖില്‍ ഒളിവിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.