തിരുവനന്തപുരം: ‘ഈ തെരുവുകള്‍ ഞങ്ങളുടേതും കൂടി’ എന്ന പ്രഖ്യാപനവുമായി സംസ്ഥാനത്ത് ഇന്ന് വനിതകളുടെ രാത്രി നടത്തം. ‘പൊതുയിടം എന്റേതും’ എന്ന ആശയവുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളില്‍ സ്ത്രീകള്‍ രാത്രി നടക്കും. രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയാണ് സ്ത്രീകള്‍ നടക്കുക.
Read Also: Horoscope of the Week (Dec 29 -Jan 04 28 2019-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
ഇന്ന് നിര്‍ഭയ ദിനമാണ്. അതിനോടനുബന്ധിച്ചാണ് ഇങ്ങനെയൊരു പരിപാടി നടത്താന്‍ തീരുമാനിച്ചത്. വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് മുന്‍കൂട്ടി അറിയിച്ച സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിക്കുക. പൊലീസ് സുരക്ഷയോടെയായിരിക്കും വനിതകളുടെ നടത്തം. രാത്രി നടക്കുന്ന വനിതകളെ ശല്യപ്പെടുത്താന്‍ എത്തുന്നവരെ പൊലീസ് കയ്യോടെ പിടികൂടും. വനിതാ ദിനമായ മാര്‍ച്ച് എട്ടുവരെ വിവിധ ദിവസങ്ങളില്‍ അറിയിക്കാതെ രാത്രി നടത്തം സംഘടിപ്പിക്കും. ഈ പരിപാടിയിലൂടെ വിവിധ പ്രദേശങ്ങളുടെ ക്രൈം മാപ്പിങ് നടത്തും. നഗരങ്ങള്‍ സിസിടിവി ക്യാമറ നിരീക്ഷണത്തിലായിക്കും.
Read Also: ലോകകപ്പ് മുതൽ ടെസ്റ്റ് ആധിപത്യം വരെ; ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ദശകം
രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളതെന്ന് ആരോഗ്യ, ക്ഷേമ, ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതില്‍ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്. ചിലരെങ്കിലും, സമൂഹത്തിലെ വളരെ ഒരു നൂനപക്ഷമെങ്കിലും രാത്രികാലങ്ങളില്‍ സ്ത്രീകളെ കണ്ടാല്‍ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥയാണുള്ളത്. ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ പൊലീസിന് കൊടുക്കുകയും അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. ഈ രാത്രികാല നടത്തം ഡിസംബര്‍ 29ന് ശേഷം അറിയിക്കാതെ 100 നഗരങ്ങളില്‍ വോളന്റിയർമാരുടെ നേതൃത്വത്തില്‍ ആഴ്ച തോറും സംഘടിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.