scorecardresearch

ഐ എന്‍ എസ് വിക്രാന്തിലെ മോഷണം: ഇരു പ്രതികള്‍ക്കും തടവ് ശിക്ഷ

2019 സെപ്റ്റംബറിലാണ് ഐ എന്‍ എസ് വിക്രാന്തില്‍ മോഷണം നടന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉൾപ്പെടയുള്ള ഹാർഡ്‌വേറുകളാണു ബിഹാർ, രാജസ്ഥാൻ സ്വദേശികളായ പ്രതികൾ കവർന്നത്

INS Vikrant, Indian Navy, Theft case, NIA

കൊച്ചി: നിര്‍മാണത്തിലിരിക്കെ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തില്‍നിന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ക്കു തടവു ശിക്ഷ. ഒന്നാം പ്രതി ബിഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്, രണ്ടാം പ്രതി രാജസ്ഥാന്‍ സ്വദേശി ദയാ റാം എന്നിവരെയാണു കൊച്ചി എന്‍ ഐ എ കോടതി ശിക്ഷിച്ചത്.

സുമിത് കുമാറിന് അഞ്ചു വര്‍ഷവും ദയാ റാമിനു മൂന്നു വര്‍ഷവുമാണു തടവ് വിധിച്ചത്. ഇരുവരും 1.7 ലക്ഷം രൂപ വീതം പിഴ ഒടുക്കുകയും വേണം. കപ്പല്‍ ശാലയിലെ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു സുമിത്തും ദയാറാമും.

നിര്‍മാണത്തിലിരിക്കെ 2019 സെപ്റ്റംബറിലാണ് ഐ എന്‍ എസ് വിക്രാന്തില്‍ മോഷണം നടന്നത്. മള്‍ട്ടി-ഫങ്ഷണല്‍ കണ്‍സോളുകളില്‍ (എം എഫ് സി) നിന്നുള്ള അഞ്ച് മൈക്രോ പ്രോസസറുകള്‍, 10 റാമുകള്‍, അഞ്ച് സോളിഡ്-സ്‌റ്റേഡ് ഡ്രൈവുകള്‍ (എസ് എസ് ഡി) എന്നിവ ഉള്‍പ്പെടെ 20 വസ്തുക്കളാണു കളവു പോയത്. സാധാരണ തൊഴിലാളിക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥലത്താണ് ഇവയുണ്ടായിരുന്നത്.

കൊച്ചി കപ്പല്‍ശാലയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത അന്വേഷണമാരംഭിച്ച പൊലീസ് അധികം മുന്നോട്ടുപോകാനായില്ല. തുടര്‍ന്ന് കേസ് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. പ്രതികളെന്നു കരുതുന്നവരുടെ വിരലടയാളം മാത്രമായിരുന്നു കേസിലെ ഏക തെളിവ്.

അയ്യായിരത്തിലേറെ കരാര്‍ തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ചും നൂറുകണക്കിനു പേരെ ചോദ്യം ചെയ്തും നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികളിലേക്ക് എത്തിയത്. മോഷണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് എന്‍ ഐ എ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2020 ജൂണ്‍ 10നാണു പ്രതികള്‍ അറസ്റ്റിലായത്. ഇരുവരെയും വീടുകളില്‍നിന്നാണ് എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ വീടുകളിലും മറ്റിടങ്ങളിലും നടത്തിയ പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ എന്‍ ഐ എയ്ക്കു ലഭിച്ചിരുന്നു. വസ്തുക്കളിലൊന്ന് അയ്യായിരം രൂപയ്ക്കാണു കൊച്ചിയിലെ താമസത്തിനിടെ ഓണ്‍ലൈനില്‍ വിറ്റത്.

വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കമാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു പ്രതികളുടെ മൊഴി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന തരത്തിലാണു തുടക്കം മുതല്‍ അന്വേഷണം മുന്നോട്ടുപോയിരുന്നത്. ഐ എന്‍ എസ് വിക്രാന്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണോ മോഷണത്തിലൂടെ നടന്നതെന്നും എന്‍ ഐ എ സംശയിച്ചു. എന്നാല്‍ ചാരപ്രവര്‍ത്തനം സംബന്ധിച്ച് എന്‍ ഐ എക്കു തെളിവ് ലഭിച്ചില്ല. മോഷണം, സൈബര്‍ സുരക്ഷ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. വിചാരണ തുടങ്ങും മുന്‍പ് ഇരു പ്രതികളും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nia court convicts two for stealing computer from ins vikrant