ന്യൂഡൽഹി/കൊച്ചി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ നടത്തിയ റെയ്ഡിൽ അറസ്റ്റിലായത് 45 പേർ. ഇവരിൽ 19 പേർ കേരളത്തിൽനിന്നുള്ളവരാണ്. പിടിയിലായവരിൽ ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്നു.
ഡൽഹിയിൽ രണ്ട്, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങിൽ ഒന്നിങ്ങനെ റജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലായാണു കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ 93 സ്ഥലങ്ങളിൽ എൻ ഐ എ ഇന്നു പുലർച്ചെ മുതൽ റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തവരെ ഡൽഹിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. 18 പേരെ നാലു ദിവസത്തേക്കു കോടതി എൻ ഐ എ കസ്റ്റഡിയിൽ വിട്ടു.
കേരളത്തിൽനിന്നു 19 പേരെ അറസ്റ്റ് ചെയ്തതതായാണു ഡൽഹിയിലെ എൻ ഐ എ വ്യക്തമാക്കുന്നതെങ്കിലും 25 പേരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിൽ 14 പേരെ ഡൽഹിയിലേക്കു കൊണ്ടുപോയതായും 11 പേരെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുമെന്നുമെന്നുള്ള വിവരമുണ്ട്. ഇവരെയും പിന്നീട് ഡൽഹിയിലേക്കു കൊണ്ടുപോകും. രാജ്യത്തുടനീളമായി മൊത്തം 106 പേരെ കസ്റ്റഡിയിലെടുത്തതായാണ് അറിയുന്നത്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതു കേരളത്തിൽനിന്നാണ്.
ദേശീയ പ്രസിഡന്റ് ഒ എം എ സലാം, സെക്രട്ടറി നസറുദ്ദീൻ എളമരം, വൈസ് പ്രസിഡന്റ് കളമശേരി അബ്ദുൾ റഹ്മാൻ കളമശേരി, സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷീർ, പി. കോയ, ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവർ ഉൾപ്പെടെ 25 നേതാക്കളെയാണു കേരളത്തിൽനിന്നു കസ്റ്റഡിയിലെടുത്തത്. മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദിനെയും കോട്ടയത്തുനിന്നാണു കസ്റ്റഡിയിലെടുത്തത്.
കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണു കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുക.
കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്ത് എഴുപതോളം കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടന്നത്. നേതാക്കളായ അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് ഇ.എം.അബ്ദുൾ റഹ്മാന്റെ വീട്ടിലും, കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിന്റെറെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തി. സിആര്‍പിഎഫ് സുരക്ഷയോടെയായിരുന്നു റെയ്ഡ്.
റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. മുൻ ദേശീയ പ്രസിഡന്റ് ഇ.അബൂബക്കറുടെ കോഴിക്കോട് പരപ്പൻ പൊയിലിലെ വീട്ടിൽ എൻ ഐ എ റെയ്ഡിന് എത്തിയപ്പോൾ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങിയതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.
റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് പ്രതിഷേധിച്ചു. നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇ.ഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ പ്രതികരിച്ചു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കമെന്നും സത്താർ പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ റെയ്ഡ് നടന്നത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ ഉൾപ്പെടെ മറ്റു നിരവധി സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നു. ആന്ധ്രാപ്രാദേശിലെയും തെലങ്കാനയിലെയും നിരവധി സ്ഥലങ്ങളിൽ രണ്ടു ദിവസം മുൻപ് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കേന്ദ്രസേനയുടെ സഹായത്തോടെ 38 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.