തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു മുതല്‍ 31 വരെ കോവിഡ് വാക്സിനേഷന് യജ്ഞം. ഇതിന്റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന് വര്‍ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികളിലും എല്‍പി, യുപി സ്കൂള്‍ അധ്യാപകരിലും വാക്സിനേഷന് പൂര്‍ത്തിയാക്കൽ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.
സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്കു പുറമേ സ്വകാര്യമേഖലയ്ക്കും കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി അതേ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിന് നല്കാന് കഴിയുമെന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.
വാങ്ങിയ വാക്സിനുകളില്‍നിന്നും ആശുപത്രികളുമായി ചേര്‍ന്ന് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന് നടത്താം. ഇതിനുള്ള സൗകര്യങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാം. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.
60 വയസ് കഴിഞ്ഞവര്‍ക്ക് ആദ്യ ഡോസ് നല്‍കുന്നത് പതിനഞ്ചിനുള്ളില്‍ പൂര്‍ത്തിയാക്കും. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്സിന് നല്‍കും.
കടകള്‍ക്കു ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.
കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ, കര്‍ക്കിടക വാവിനു വീടുകളില്‍ തന്നെ പിതൃതര്‍പ്പണം നടത്തണം.
നിലവിലെ ഉത്തരവ് പ്രകാരമുള്ള ഉദ്യോഗസ്ഥര്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകുന്നുണ്ടോയെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തണം. മറ്റു ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോയെന്നും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.