സഞ്ചാരികൾക്കു കാഴ്ചവിരുന്നൊരുക്കി ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. ശാന്തന്‍പാറ പഞ്ചായത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന കള്ളിപ്പാറ മലനിരകളിലാണു നീല നിറച്ചാർത്തുമായി കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞത്.
12 വര്‍ഷം കൂടുമ്പോള്‍ മാത്രം പൂവിടുന്ന സ്‌ട്രോബിലാന്തസ് കുന്തിയാന ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞി അഞ്ചേക്കറിലധികം പ്രദേശത്ത് പൂവിട്ടിട്ടുണ്ട്. മൂന്നാര്‍- തേക്കടി സംസ്ഥാന പാതയില്‍ ശാന്തൻപാറയിൽ നിന്ന് ആറു കിലോമീറ്റർ സഞ്ചരിച്ച ശേഷം ഒന്നര കിലോമീറ്ററളോം കുത്തനെയുള്ള മലകയറിയാല്‍ കള്ളിപ്പാറയിലെത്താം.
കള്ളിപ്പാറ മലനിരകളില്‍ നിന്നാൽ താഴെ തമിഴ്‌നാടിന്റെ ഭാഗമായ തേനി ജില്ലയുടെ വിദൂര ദൃശ്യവും കൗതുകക്കാഴ്ചയാകും.

കോവിഡ് കാലവും ലോക്ക് ഡൗണും ഒക്കെയായി ക്ഷീണിച്ച ടൂറിസം മേഖലയ്ക്ക് കൈത്താങ്ങിയ മാറുകയാണ് കള്ളിപ്പാറിയിലെ ഈ നീലക്കുറിഞ്ഞി പൂക്കാലം. കഴിഞ്ഞ ഒരാഴ്ചക്കാലമായി പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞിയുടെ ദൃശ്യം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ വിനോദ സഞ്ചാരികളെയുൾപ്പെടെ കള്ളിപ്പാറയിലേക്ക് ആകർഷിക്കുന്നുണ്ട്.
മിക്ക ദിവസങ്ങളിലും രാവിലെ മുതൽ വൻ തിരക്കാണ് ഇവിടെ. ഇതേത്തുടർന്ന്, അത്യപൂർവും സംരക്ഷിത സസ്യവുമായ കുറിഞ്ഞികളുടെ സംരക്ഷണത്തിന് പഞ്ചായത്തും വനംവകുപ്പും നടപടികളും സ്വീകരിച്ചു. മുഴുവൻ സമയ നിരീക്ഷണത്തിനു പുറമേ ചെടിയും പൂവും നശിപ്പിക്കരുതെന്നതടക്കം മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചു.


മൂന്നു വർഷത്തിനിടെ ഇതു രണ്ടാം തവണയാണു ശാന്തൻപാറ മേഖലയിൽ നീലക്കുറിഞ്ഞി പൂവിടുന്നത്. 2019ല്‍ ശാന്തൻപാറയ്ക്കു സമീപം തോണ്ടിമലയില്‍ നീലക്കുറിഞ്ഞി പൂവിട്ടിരുന്നു. 2021ല്‍ തൊടുപുഴയ്ക്ക് സമീപം കുടയത്തൂരിലെ ചക്കിക്കാവ് മലനിരകളിലും നീലക്കുറിഞ്ഞി വസന്തമെത്തി. സാധാരണ 1200 അടി ഉയരത്തില്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി ഇവിടെ 800 അടി ഉയരത്തിലാണ് പൂവിട്ടത്.


ഇരവികുളത്തേതിനു സമാനമായാണ് ഇവിടെയും നീലക്കുറിഞ്ഞി പൂത്തതെന്നു നീലക്കുറിഞ്ഞി ഗവേഷകനും പാലാ സെന്‍റ് തോമസ് കോളെജ് ബോട്ടണി വിഭാഗം മുൻ മേധാവിയുമായ ഡോ. ജോമി അഗസ്റ്റിന്‍ പറഞ്ഞു. മംഗളാദേവി മുതല്‍ കൂര്‍ഗ് വരെയുള്ള പശ്ചിമ ഘട്ട മലനിരകളില്‍ സ്‌ട്രോബിലാന്തസ് കുന്തിയാന ഇനത്തില്‍പ്പെട്ട കുറിഞ്ഞിയുടെ നൂറോളം സങ്കേതങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇരവികുളം ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ ഭദ്രകാളിച്ചോലയിലും ഓനാന്തേരിയിലും നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ടെങ്കിലും ഇത് ഒറ്റപ്പെട്ട രീതിയിലുള്ള പൂവിടല്‍ മാത്രമാണെന്ന് അധികൃതര്‍ പറയുന്നു.
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം കഴിഞ്ഞ നീലക്കുറിഞ്ഞി സീസൺ 2018ൽ ആയിരുന്നു.

ഇരവികുളം നാഷണൽ പാർക്ക്, കൊളക്കുമല എന്നിവടിങ്ങളിൽ ആ വർഷം നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലെ മലനിരകളിൽ അക്കാലത്ത് പ്രകൃതിയുടെ ഈ പുഷ്‌പ്പോൽസവം കാണാൻ, വലിയ ജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രളയവും പിന്നീട് വന്ന അതിശക്തമായ മഴയുമൊക്കെ വിനോദസഞ്ചാരികളുടെ വരവിനെ ബാധിച്ചിരുന്നു. പ്രളയം നീലക്കുറിഞ്ഞിയുടെ പൂവിടലിനെയും വൈകിപ്പിച്ചിരുന്നു.