/indian-express-malayalam/media/media_files/uploads/2019/02/praveen-1.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിലായി. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണാണ് പിടിയിലായത്. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശബരിമല കർമ്മ സമിതി ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകായ പ്രവീണായിരുന്നു. നാല് തവണയാണ് പ്രവീൺ പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത്. ഇതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങളും നേരത്തെ പൊലീസ് പുറത്ത് വിട്ടിരുന്നു.
നെടുമങ്ങാട് സംഘർഷം നിയന്ത്രിക്കാൻ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന പൊലീസുകാരുടെ തൊട്ടു മുന്നിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ബോംബാക്രമണം ഉണ്ടായതോടെ പൊലീസുകാർ ചിതറിയോടി. ഈ സംഭവത്തിൽ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിഞ്ഞിരുന്നു.
സംഭവം നടന്ന് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്. സംഭവത്തിന് ശേഷം വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.