തിരുവനന്തപുരം: നയന സൂര്യന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനും. സീനിയർ സിവിൽ പൊലീസ് ഓഫിസർ ക്രിസ്റ്റഫർ ഷിബുവിനെയാണ് നിലവിലെ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയത്. മ്യൂസിയം സ്റ്റേഷനിലെ ഷിബു ഉൾപ്പെട്ട സംഘമാണ് ആദ്യം കേസന്വേഷിച്ചത്. ഈ സംഘമാണ് നയനയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്.
അതിനിടെ, നയന സൂര്യന്റെ മരണസമയത്തെ വസ്ത്രങ്ങൾ കാണാതായി. മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കോടതി കൈമാറിയ പ്രധാനപ്പെട്ട തെളിവുകളാണ് കാണാതായത്. ഇവ ഫൊറൻസിക് ലാബിലുണ്ടോ എന്നതിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.
നയനയുടെ മരണം കൊലപാതകമെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ജനുവരി അഞ്ചിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഡിസിആർബി അസി.കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്.
നയന സ്വയം പരുക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ചത് മ്യൂസിയം പൊലീസായിരുന്നു.
നയനയുടേത് കൊലപാതകമല്ലെന്നും നയനയ്ക്ക് സ്വയം പരുക്കേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുടരന്വേഷണ സാധ്യത പരിശോധിച്ചത്.