തിരുവനന്തപുരം: യുവ സംവിധായിക നയനയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംഭവം കൊലപാതകമെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. എ ഡി ജി പി എംആർ അജിത് കുമാർ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു നിർദേശം നൽകി.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ഡിസിആർബി അസി.കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരുക്കേൽപ്പിച്ചുവെന്ന് ഫൊറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വാതിൽ വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മൃതദേഹം കണ്ടെത്തിയ മുറി തള്ളിത്തുറന്നുവെന്നാണ് മൊഴി. മുറി അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ വ്യക്തതയില്ല. മഹസർ തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായി.
വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീടിന്റെ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ചത് മ്യൂസിയം പൊലീസ് ആയിരുന്നു. നയനയുടേത് കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരുക്കേൽപ്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ, നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്.
നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരുക്കാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ആന്തിരാകയവങ്ങള്ക്കും ക്ഷതമേറ്റിരുന്നു. ഇവ എങ്ങനെയുണ്ടായി എന്ന കാര്യത്തിൽ അന്വേഷണം എത്തിയിരുന്നില്ല. എന്നാൽ, ഡിസിആർബി അസി.കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിച്ചേക്കും.