തിരുവനന്തപുരം: നവരാത്രി വിഗ്രഹഘോഷയാത്രയ്ക്കു കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ഊഷ്മള വരവേൽപ്പ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഗ്രഹങ്ങളെ സ്വീകരിച്ചു.

എം.എൽഎമാരായ കെ.ആൻസലൻ, അഡ്വ.എ.വിൻസൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാറശ്ശാല തഹസിൽ ദാർ എന്നിവരും പങ്കെടുത്തു. കേരള പൊലീസ് വിഗ്രഹങ്ങൾക്കു ഗാർഡ് ഓഫ് ഓണർ നൽകി.

നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങായ മഹാരാജാവിന്റെ ഉടവാൾ കൈമാറ്റചടങ്ങ് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ കഴിഞ്ഞദിവസം നടന്നിരുന്നു.

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉടവാൾ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായ ഐടി മന്ത്രി മനോ തങ്കരാജിനാണു വാൾ കൈമാറിയത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന്റെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപം. രാജഭരണം നിലനിന്നിരുന്ന കാലത്ത് സ്വാതിതിരുനാൾ രാജാവാണ് പത്മനാഭപുരത്തുനിന്ന് ആഘോഷങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

ഇന്നും നവരാത്രി ഉത്സവാഘോഷങ്ങൾ ഇവിടെ പരമ്പരാഗത രീതിയിലാണ് നടന്നുവരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് മുന്നൂറ്റിനങ്ക, കുമാരസ്വാമി, സരസ്വതീദേവി വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര.

ഞായറാഴ്ച രാവിലെ ശുചീന്ദ്രത്തുനിന്നുമുള്ള ആഘോഷയാത്രയോടെ ഇത്തവണത്തെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഘോഷയാത്രയ്ക്ക് അർഹമായ വരവേൽപ്പ് നൽകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായാണ് നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കുക.