കൊച്ചി: ദേശീയ തലത്തിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പ്രളയത്തിന് ശേഷം തകർന്ന കേരളത്തിൽ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാനുളള സാഹചര്യം ഉണ്ടാകും. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേസമയം പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
ദേശീയ പണിമുടക്ക് ഹർത്താലായി മാറരുതെന്ന നിലപാടാണ് ട്രേഡ് യൂണിയൻ സംഘടനകൾക്ക് ഉളളത്. ഈ ആവശ്യം യുഡിഎഫ് തങ്ങളുടെ ഭാഗമായ ഘടകക്ഷികളുടെ ട്രേഡ് യൂണിയൻ സംഘടനകൾക്കും നൽകിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനിടെ ഏഴ് ഹർത്താലാണ് സംസ്ഥാന വ്യാപകമായി സംഘപരിവാർ സംഘടനകൾ നടത്തിയത്.