ന്യൂഡല്‍ഹി: ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം റദ്ദാക്കിയതായി ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതാ വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിക്കില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ദേശീയപാതാ വികസനത്തില്‍ കേരളം നേരിടുന്ന പ്രധാന വിഷയം ഭൂമിയേറ്റെടുക്കലാണ്. കേരളത്തില്‍ ഭൂമിക്ക് വലിയ വിലയുള്ളതിനാലാണ് അത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഉടന്‍ വ്യക്തത വരുത്തുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
Read More: കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്ത സംഘടനയാണ് സംഘപരിവാർ: പിണറായി വിജയൻ
ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതില്‍ അതൃപ്തി അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. അൽഫോൺസ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് വിജ്ഞാപനം റദ്ദാക്കിയതെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
പഴയ പ്രകാരം തന്നെ ദേശീയപാതാ വികസനം മുന്നോട്ടുപോകുമെന്ന് അൽഫോൺസ് കണ്ണന്താനവും അറിയിച്ചു. നിതിൻ ഗഡ്കരിയുമായി കണ്ണന്താനം ചർച്ച നടത്തി. ദേശീയപാതാ വികസനം ആദ്യഘട്ടത്തിലേതു പോലെ തന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്രം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
Read More: ദേശീയപാത വികസനം: ഉത്തരവിനെതിരെ മന്ത്രി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു
ദേശീയപാതാ വികസനത്തിൽ കേരളത്തെ കേന്ദ്ര സർക്കാർ തഴയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനവുമായി ചർച്ച നടത്താതെയാണ് പദ്ധതി നിർത്തി വയ്ക്കാനുളള കേന്ദ്രത്തിന്റെ തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തു വന്നത്. രണ്ട് വർഷക്കാലം സംസ്ഥാനത്ത് ദേശീയപാതാ വികസനം നിശ്ചലമാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിൽ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തു. അതിവേഗത്തിലാണ് സ്ഥലം ഏറ്റെടുപ്പ് സംസ്ഥാനം പൂർത്തിയാക്കിയത്. ഇപ്പോൾ സ്ഥലം ഏറ്റെടുപ്പ് നീട്ടിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. സ്ഥലം ഏറ്റെടുപ്പ് നിർത്തി വയ്ക്കണമെന്നതിന് കേന്ദ്രം ഒരു കാരണവും പറയുന്നില്ല. സ്ഥലം ഏറ്റെടുപ്പ് വൈകുന്നതോടെ ഭൂമി വില വീണ്ടും വർധിക്കുമെന്നും മുഖ്യമന്ത്രി ആശങ്ക അറിയിച്ചിരുന്നു.