തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസ് പ്രതി കാഡൽ ജീൻസൺ രാജ സഹതടവുകാരനെ മർദിച്ചു. പരിശോധനയിൽ കാഡലിനു മാനസികാസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയതെന്നു ജയിൽ അധികൃതർ പറഞ്ഞു. തുടർന്ന് ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാഡൽ തിങ്കളാഴ്ച രാത്രി ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നു സഹതടവുകാരനെ മർദിച്ചെന്നാണു ജയിൽ അധികൃതർ പറയുന്നത്. പ്രതിയുടെ മാനസികാരോഗ്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കോടതി ഇതുവരെ പരിഗണിച്ചിരുന്നില്ല. മേയ് ആറിനു ഇത് കോടതി പരിഗണിക്കും. അതിനിടെയാണ് ഈ സംഭവം.
മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെയാണ് തിരുവനന്തപുരത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരാണ് മരിച്ചത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.